അയല്‍ സംസ്ഥാനത്ത് കാര്‍ ഫാക്ടറി വരുമ്പോള്‍ കേരളത്തില്‍ വന്നത് മിന്നല്‍ ബ്രാന്‍ഡി: കെ സി വേണുഗോപാല്‍ എംപി

Jaihind News Bureau
Tuesday, February 24, 2026

 

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങള്‍ വ്യവസായ കുതിപ്പിലും സാങ്കേതിക വിദ്യയിലും മുന്നേറുമ്പോള്‍, കേരളം ‘മിന്നല്‍ ബ്രാന്‍ഡി’ ഇറക്കി ആഘോഷിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘പിണറായിക്കാലം തീവിലക്കാലം, കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സമരം.

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാര്‍ ഫാക്ടറികളും ഐടി ഹബ്ബുകളും എഐ ടെക്നോളജികളും വരുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് പുതിയ മദ്യ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നതിലാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ വീട്ടമ്മമാര്‍ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 അവശ്യസാധനങ്ങള്‍ക്ക് സബ്സിഡി നല്‍കി വില നിയന്ത്രിച്ചിരുന്നു. കേന്ദ്രം ഇന്ധനവില വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതിയിളവ് നല്‍കി ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വേണുഗോപാല്‍ അനുസ്മരിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിച്ചില്ലെന്ന് മാത്രമല്ല, പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്തി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ഉപവാസ സമരത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.