പിൻവാതിൽ നിയമന നീക്കം പാളി; ഹൈക്കോടതി തടഞ്ഞു; സർക്കാരിനും സി.പി.എമ്മിനും കനത്ത തിരിച്ചടി

Jaihind News Bureau
Friday, February 20, 2026

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. മുൻപ് സമാനമായ വിഷയത്തിൽ ഹൈക്കോടതി നൽകിയ വിലക്ക് മറികടന്നാണ് സർക്കാർ പുതിയ നീക്കം നടത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക നിലയങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശുമന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിൽ ഓണറേറിയം അടിസ്ഥാനത്തിലും ദിവസവേതനത്തിലും ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി പ്രവേശിച്ച് പിന്നീട് ദിവസവേതന രീതിയിലേക്ക് മാറിയവർക്കും സ്ഥിരനിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. പിൻവാതിലിലൂടെ പാർട്ടിക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുള്ള ശ്രമമാണിതെന്ന് ആരോപണമുയർന്നിരുന്നു.

നൂറുകണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും കണക്കുകൂട്ടലുകൾക്കാണ് കോടതി ഇടപെടലിലൂടെ തിരിച്ചടിയേറ്റത്. പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ് വരുന്നത്.