സഹകരണ ബാങ്കുകളില്‍ സോഫ്റ്റ്‌വെയര്‍ അഴിമതി? ടെന്‍ഡറില്‍ കണ്ണൂര്‍ ദിനേശിനായി വന്‍ അട്ടിമറി നടന്നതായി ആക്ഷേപം

Jaihind News Bureau
Friday, February 20, 2026

 

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാനുള്ള നീക്കം വന്‍ വിവാദത്തിലേക്ക്. സി.പി.എം. നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ദിനേശ് സഹകരണ സംഘത്തിന് കരാര്‍ നല്‍കാനായി ടെന്‍ഡര്‍ നടപടികളില്‍ വന്‍ അട്ടിമറി നടന്നതായാണ് ആക്ഷേപം. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാനുള്ള ധൃതിയിലാണ് സഹകരണ വകുപ്പ് . ഇതിനെതിരെ മറ്റ് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു.

4400 ശാഖകള്‍ക്കായി ടെന്‍ഡര്‍ വിളിച്ചപ്പോള്‍, ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത് വെറും 280 ശാഖകള്‍ക്കുള്ള തുകയായ 50 കോടി രൂപയാണ്. എന്നാല്‍ മറ്റൊരു കണ്‍സോര്‍ഷ്യമായ മിറ്റ്‌കോ 4400 ശാഖകള്‍ക്കായി 231 കോടി രൂപ ക്വാട്ട് ചെയ്തു. ആകെ എത്ര ശാഖകള്‍ക്കായാണ് സോഫ്‌റ്റ്വേര്‍ വേണ്ടതെന്ന കാര്യത്തില്‍ രജിസ്ട്രാര്‍ വ്യക്തത നല്‍കാതെ മൗനം പാലിച്ചതോടെയാണ് ദിനേശിന് കുറഞ്ഞ തുകയ്ക്ക് കരാര്‍ ലഭിക്കാനുള്ള വഴി തെളിഞ്ഞത്. 280 ശാഖകള്‍ക്കാണെങ്കില്‍ വെറും 45.60 കോടിക്ക് ജോലി ചെയ്യാമെന്ന് മിറ്റ്‌കോ പിന്നീട് അറിയിച്ചെങ്കിലും സഹകരണ വകുപ്പ് അത് പരിഗണിച്ചില്ല.

ദിനേശ് സമര്‍പ്പിച്ച രണ്ട് സോഫ്റ്റ്‌വെയറുകളില്‍ ഒന്ന് സാങ്കേതിക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. രണ്ടാമത്തേത് ഒരു സ്വകാര്യ കമ്പനിയുടെ സോഫ്‌റ്റ്വേറില്‍ മാറ്റം വരുത്തി തയ്യാറാക്കിയതാണെന്നും അതിന്റെ ഐ.പി. ലൈസന്‍സ് ദിനേശിനില്ലെന്നും പരാതിയുണ്ട്. ഈ ഗുരുതരമായ പിഴവുകള്‍ മറച്ചുവെച്ചാണ് റിവേഴ്‌സ് ബിഡ് നടപടികളുമായി വകുപ്പ് മുന്നോട്ട് പോയത്.

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു സോഫ്‌റ്റ്വേര്‍, മതിയായ പരിചയസമ്പത്തോ സാങ്കേതിക ലൈസന്‍സോ ഇല്ലാത്ത ഒരു സംഘത്തിന് നല്‍കുന്നത് വലിയ അപകടമുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടി.സി.എസ് പോലുള്ള ആഗോള കമ്പനികള്‍ പിന്മാറിയ പദ്ധതിയില്‍, ദിനേശിനെ മുന്‍നിര്‍ത്തി ചില സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് വഴിവിട്ട ലാഭമുണ്ടാക്കി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഐടി മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്.