
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി പി എം നേതാവ് എ.പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ വിധി പറയും. കട്ടിള പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. കുറ്റപത്രം സമയ ബന്ധിതമായി സമര്‍പ്പിക്കുന്നതിലെ എസ്ഐടി വീഴ്ച പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴി തുറന്നു കൊടുക്കുകയാണ്. ഇതിനിടയില്‍ തന്ത്രിക്ക് ജാമ്യം അനുവദിച്ച കോടതിവിധിയും എസ് ഐ ടി യുടെ വീഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
ഉണ്ണികൃഷ്ണന് പോറ്റിയും എന്‍ വാസുവും ഉള്‍പ്പെടെ നാലുപേര്‍ക്ക് ഇതിനകം സ്വാഭാവിക ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ പത്മകുമാറിനും ജാമ്യം ലഭിക്കുവാന്‍ വഴി തെളിയുകയാണ്. കട്ടിള പാളി കേസില്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പത്മകുമാറിന് ജയില്‍ മോചിതന്‍ ആകുവാന്‍ കഴിയൂ. തന്ത്രി കണ്ഠരര് രാജീവര്‍ക്കും കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.. തന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്.
എസ്ഐടിയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തന്ത്രിക്ക് ചുമതലയില്ലെന്നുമാണ് കോടതി നിരീക്ഷണം. തന്ത്രിയുടെ വാദങ്ങള്‍ അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി ബോര്‍ഡ് തീരുമാനത്തില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ജാമ്യ ഉത്തരവില്‍ എടുത്തു കിട്ടിയിട്ടുണ്ട്. തന്ത്രിക്ക് ജാമ്യം അനുവദിച്ച കോടതിവിധിയും എസ് ഐ ടി യുടെ വീഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. ഏതായാലും പ്രധാന പ്രതികള്‍ ഒക്കെ ജയില്‍ മോചിതരാകുന്നത് തൊണ്ടിമുതല്‍ പോലും കണ്ടെത്തുവാന്‍ കഴിയാത്ത സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണത്തെ തന്നെ അട്ടിമറിക്കുകയാണ്.