
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത നിലപാടുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. “പൂതലെടുക്കുന്ന തുല്യനീതി” എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലൂടെ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെ പത്രം രൂക്ഷമായി വിമർശിച്ചു. പൊലീസിനെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും സേനയുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം നടപടികൾ സമൂഹത്തെയാകെ ദോഷകരമായി ബാധിക്കുമെന്നും സമസ്ത മുന്നറിയിപ്പ് നൽകി.
കൃത്യനിർവഹണത്തിനിടയിലുണ്ടായ വൈരാഗ്യത്തിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ മർദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മർദനമേറ്റ ഉദ്യോഗസ്ഥനെതിരെ തന്നെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത നടപടിയെ പത്രം പരിഹസിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ കേസ് പിൻവലിക്കേണ്ടി വന്നത് പൊലീസിന്റെ ദുർബലതയാണ് തുറന്നുകാട്ടുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേസുകൾ എടുക്കുന്നതും പിന്നീട് അവ ഒതുക്കിത്തീർക്കുന്നതും നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും പത്രം നിരീക്ഷിച്ചു.
മർദനത്തിന് ഇരയായ ഉദ്യോഗസ്ഥന് നീതി ലഭിക്കുന്നതിന് പകരം പ്രതികൾക്കെതിരെയുള്ള നടപടികൾ വൈകുന്നത് നീതിയുടെ താളം തെറ്റിക്കുന്നതിന് ഉദാഹരണമാണ്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ നിയമലംഘനത്തിന് ഇരയാകുന്നത് പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം ആശങ്കാജനകമാണ്. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുമെന്നും, ജനാധിപത്യ സംവിധാനത്തിന് ഇത് വലിയ ഭീഷണിയാണെന്നും സുപ്രഭാതം ഓർമ്മിപ്പിച്ചു.