
ബാലുശ്ശേരിയിൽ നടന്ന പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന്റെയും പാർട്ടിയുടെയും പി.ആർ വർക്കിനെ പരിഹസിച്ച് ജോയ് മാത്യു രംഗത്ത്. സംഗീത നാടക അക്കാദമിയും സ്കൂൾ ഓഫ് ഡ്രാമയും പോലുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോൾ, അവിടെനിന്ന് പഠിച്ചിറങ്ങിയ പാർട്ടി അടിമകളായ ഏതെങ്കിലും നാടകക്കാരെക്കൊണ്ട് ഇത് സംവിധാനം ചെയ്യിച്ചിരുന്നെങ്കിൽ ബാലുശ്ശേരിയിലെ ‘പെൻഷൻ നാടകം’ ഇതിലും മികച്ചതാകുമായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാടകം അറിയാത്ത ഏതോ പി.ആർ അടിമയാണ് ഇതിന്റെ പിന്നിലെന്ന് ജോയ് മാത്യു പരിഹസിക്കുന്നു. സ്ക്രിപ്റ്റിൽ ഒട്ടും നാടകീയത ഇല്ലായിരുന്നുവെന്നും പെൻഷൻ വാങ്ങുന്ന വയസ്സൻ കഥാപാത്രം പ്രേക്ഷകർക്കിടയിൽ നിന്ന് വേച്ചുവേച്ച് വേദിയിലേക്ക് വരണമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പുതുതലമുറയുടെ പ്രതീകമായി ഒരു കൊച്ചുമകൻ കൈപിടിക്കാനുണ്ടായിരുന്നെങ്കിൽ കൂടുതൽ സ്വാധീനം ലഭിക്കുമായിരുന്നു. വയസ്സന്റെ വേഷവിധാനത്തിൽ ഷർട്ടിന് പകരം മുഷിഞ്ഞ തോർത്തും തലയിൽ പാളത്തൊപ്പിയും വാച്ചില്ലാത്ത കൈകളും വേണമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
അഭിനയത്തിന്റെ കാര്യത്തിൽ എം.വി ഗോവിന്ദൻ ഒഴികെ മറ്റാരും തിളങ്ങിയില്ലെന്നാണ് ജോയ് മാത്യുവിന്റെ പക്ഷം. വയസ്സൻ കഥാപാത്രം ഡയലോഗ് മറന്നുപോയെങ്കിലും പ്രോംപ്റ്റർ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. നാടകത്തിന്റെ അന്ത്യരംഗത്ത് ഒരു ചുവന്ന കൊടി നൽകി “ഇനി ഞാനും നിങ്ങളുടെ പാർട്ടിയിലാണ്” എന്ന് പറയിപ്പിക്കുകയും പശ്ചാത്തലത്തിൽ വിപ്ലവ ഗാനങ്ങൾ നൽകുകയും ചെയ്തിരുന്നെങ്കിൽ രംഗം ഉജ്ജ്വലമായേനെ. വാങ്ങിയ കാശ് എണ്ണി നോക്കാത്ത ആകുലത മുഖത്ത് വരാതെ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചില പിഴവുകൾ ഉണ്ടെങ്കിലും സ്വാഭാവികാഭിനയത്തിന് ഗോവിന്ദൻ മാസ്റ്റർക്ക് ഒരു സ്പെഷ്യൽ അവാർഡ് നൽകാവുന്നതാണെന്ന് ജോയ് മാത്യു പരിഹസിച്ചു. നാടകങ്ങളിലൂടെ വളർന്ന പാർട്ടിയാണെന്ന ബോധം പാർട്ടി നാടകക്കാർക്ക് വേണമെന്നും, നാടകമാണല്ലോ നാടിന്റെ അകം എന്ന ഓർമ്മപ്പെടുത്തലോടെയുമാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.