‘പിണറായിയും മോദിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ; കേരളത്തിൽ ഇടതുപക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കും’ – കെ.സി വേണുഗോപാൽ

Jaihind News Bureau
Saturday, February 14, 2026

നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കുന്ന വോട്ടില്‍ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സിപിഎം വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഈ സര്‍ക്കാരിന്റെ പോക്ക് കണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികള്‍ ഇന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പ്പര്യമുള്ളവര്‍ അറിയാതെ പ്രതികരിച്ച് പോകും. അതിനാലാണ് ആശാസമരത്തിന്റെ പേരില്‍ കെ. സച്ചിദാനന്ദനേയും പ്രേംകുമാറിനേയും പോലുള്ളവര്‍ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണ് സിപിഎം ശൈലി. ദേശീയതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായതിനാല്‍ അവര്‍ക്ക് പെട്ടന്ന് കെ.സച്ചിദാനന്ദനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ, പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിനെ പോലും മോദി സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തില്‍ പിണറായിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെ നേരെയുള്ള സൈബര്‍ ആക്രമണം. ടി പി.ചന്ദ്രശേഖരനുണ്ടായ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പ്ഃ

ആഗോള അയ്യപ്പ സംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും രംഗത്തുവരുന്നത് അതില്‍ നിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജന്‍സിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി. എന്നിട്ട് അതിനെ ന്യായീകരിക്കാന്‍ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണ്. ഈ വിഷയത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണ്.ശബരിമല സ്വര്‍ണ്ണക്കൊള്ള വിശ്വാസികളില്‍ ഉണ്ടാക്കിയ മുറിവ് വലുതാണ്. അതില്‍ വെള്ളപൂശാന്‍ നടത്തിയ അയ്യപ്പ സംഗമം അതിനേക്കാള്‍ വലിയ കൊള്ളയായി.

അമ്പലങ്ങളേയും വിശ്വാസ കേന്ദ്രങ്ങളേയും കൊള്ളയ്ക്കായി ഉപയോഗിക്കുന്ന ശൈലി സിപിഎം അവസാനിപ്പിക്കണം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സെപ്ഷ്യല്‍ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ കൊള്ള പുറത്തുവന്നത്. അതില്‍ ഇല്ലാത്ത കാര്യങ്ങള്‍ എങ്ങനെയാണ് പ്രചരിപ്പിക്കാന്‍ കഴിയുക. ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞതെല്ലാം അസത്യമാണ്. ഊരാളുങ്കലിന് ശബരിമലയില്‍ എന്താണ് കാര്യം? കരാറുകളെല്ലാം ഊരാളുങ്കലിന് നല്‍കുന്നതിനാല്‍ കേരളത്തിലെ മറ്റു കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലിയില്ല.ഭക്തരുടെ കാണിക്ക പണമാണ് സിപിഎം കൊള്ളനടത്തിയത്. അവര്‍ക്കെതിരെ കോടതി മുന്നോട്ട് വരുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് സിപിഎം.തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് സിപിഎമ്മിന്റെ സഞ്ചാരമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സ്ത്രീപക്ഷ സര്‍ക്കാരെന്ന ഇടതുപക്ഷ വാദം വാക്കില്‍ മാത്രംഃ

സ്ത്രീപക്ഷ സര്‍ക്കാരെന്ന ഇടതുപക്ഷ വാദം വാക്കില്‍ മാത്രമാണെന്ന് പിടി കുഞ്ഞുമുഹമ്മദിനെതിരായ നടപടി വൈകിപ്പിച്ച ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇര തന്നെ രംഗത്ത് വന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കും. വേണ്ടപ്പെട്ടവര്‍ക്കെതിരെ സമാനപരാതി ഉണ്ടാകുമ്പോള്‍ നടപടില്ല. അതിന് ശേഷം സ്ത്രീപക്ഷ മുഖ്യമന്ത്രിയെന്ന് പറയുകയും ചെയ്യും. എന്തൊരു നാണക്കേടാണിതെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.