
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് അടിമുടി അഴിമതിയാണെന്നും ഇതില്‍ നിന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരു അയ്യപ്പഭക്തനെന്ന നിലയില്‍ ശബരിമല വിഷയത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സംഗമത്തിനായി ചിലവഴിച്ച 7 കോടി രൂപ എന്തിനുവേണ്ടിയായിരുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ‘പരിപാടി കഴിഞ്ഞിട്ട് ഇപ്പോള്‍ സ്‌പോണ്‍സര്‍മാരെ തപ്പി നടക്കുകയാണ്. ആളില്ലാത്തതിനാല്‍ ഒരുക്കിയ ഭക്ഷണം കുഴിച്ചുമൂടേണ്ടി വന്നു. അയ്യപ്പ ഭക്തരോട് കാണിക്കുന്ന ഈ ക്രൂരതയ്ക്ക് മന്ത്രി വാസവന്‍ മറുപടി പറയണം. നിയമസഭയോട് അദ്ദേഹം കള്ളം പറഞ്ഞിരിക്കുകയാണ്,’ ചെന്നിത്തല കുറ്റപ്പെടുത്തി. യുവതി പ്രവേശനം മുതല്‍ ശബരിമലയോട് സര്‍ക്കാര്‍ വിരോധം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ അവസാന നിമിഷം കടുംവെട്ടുകള്‍ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംവരണ തത്വങ്ങള്‍ പാലിക്കാതെ സ്വന്തക്കാരെ നിയമിക്കുകയും ഇപ്പോള്‍ അവരെ സ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി പരസ്യങ്ങള്‍ക്ക് ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നതെന്നും ജനങ്ങള്‍ മടുത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ പറഞ്ഞത് നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഭിപ്രായം പറയുന്നവരെ സി.പി.എം അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത് കേരളത്തിന്റെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് നയം. പരിപൂര്‍ണ്ണ ഐക്യത്തോടെ യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.