ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ് വയോധിക; പ്രഭാവതി അമ്മയുടെ വീഡിയോ വൈറല്‍

Jaihind News Bureau
Friday, February 13, 2026

 

കോഴിക്കോട്: റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു കയറ്റുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ മുന്‍പില്‍ വരുന്നത് ചാലപ്പുറം സ്വദേശിനി പ്രഭാവതി അമ്മയാണെങ്കില്‍ വണ്ടി തിരിച്ച് റോഡിലിറങ്ങേണ്ടി വരും. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ സധൈര്യം നേരിട്ട വയോധികയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്.

എരഞ്ഞിപ്പാലത്ത് കിലോമീറ്ററുകളോളം നീണ്ട വാഹനനിര ബ്ലോക്കില്‍ കിടക്കുമ്പോഴാണ് ഒരു സ്‌കൂട്ടര്‍ യാത്രികന്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചു കയറ്റിയത്. എന്നാല്‍ എതിര്‍ദിശയില്‍ നിന്ന് നടന്നു വരികയായിരുന്ന പ്രഭാവതി അമ്മ അവിടെ ഒരു ‘മനുഷ്യ മതില്‍’ തീര്‍ത്തു. യുവാവ് ബഹളം വെച്ചിട്ടും കയര്‍ത്തു സംസാരിച്ചിട്ടും അമ്മ കുലുങ്ങിയില്ല. കാലുകള്‍ കൊണ്ട് വണ്ടി തടഞ്ഞു നിര്‍ത്തി അദ്ദേഹം റോഡിലേക്ക് തന്നെ ഇറങ്ങണമെന്ന് വാശിപിടിച്ചു. വാക്കുതര്‍ക്കം മുറുകിയതോടെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത അമ്മ, നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഇതോടെ പതറിപ്പോയ ‘ഹീറോ’ ഒടുവില്‍ വണ്ടി തിരിച്ച് റോഡിലെ ബ്ലോക്കിലേക്ക് തന്നെ ഇറങ്ങാന്‍ നിര്‍ബന്ധിതനായി.

തൊട്ടടുത്ത കെട്ടിടത്തിന് മുകളില്‍ നിന്നിരുന്ന ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ പ്രഭാവതി അമ്മ ഒറ്റദിവസം കൊണ്ട് താരമായി. ‘ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഫുട്പാത്തിലൂടെ വണ്ടികള്‍ പാഞ്ഞു വരുന്നത് കണ്ടു സഹിക്കാന്‍ പറ്റാതായപ്പോഴാണ് പ്രതികരിച്ചത്’ – പ്രഭാവതി അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

നിയമം പാലിക്കാന്‍ പോലീസുകാര്‍ തന്നെ വരണമെന്നില്ലെന്നും, ഓരോ പൗരനും വിചാരിച്ചാല്‍ ഇത്തരം അതിക്രമങ്ങള്‍ തടയാമെന്നും തെളിയിച്ചിരിക്കുകയാണ് ഈ അമ്മ. ‘ഇതാണ് യഥാര്‍ത്ഥ നവോത്ഥാനം’, ‘അമ്മ സൂപ്പര്‍’ എന്നിങ്ങനെയുള്ള കമന്റുകളുമായി ആയിരക്കണക്കിന് ആളുകളാണ് വീഡിയോ പങ്കുവെക്കുന്നത്.