‘സിപിഎമ്മിന് എഴുത്തുകാരുടെ ‘ക്ഷാമം’! പാലക്കാട് വാടകയ്ക്ക് എഴുത്തുകാരെ തേടി പരസ്യം, ശമ്പളവും ഭക്ഷണവും വാഗ്ദാനം

Jaihind News Bureau
Wednesday, February 11, 2026

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ രാഷ്ട്രീയ പോരാട്ടം മുറുകുമ്പോഴും, പാളയത്തില്‍ ‘ചിന്തിക്കുന്നവര്‍’ കുറഞ്ഞതോടെ കടുത്ത ആശയദാരിദ്ര്യത്തില്‍ സിപിഎം. സാധാരണഗതിയില്‍ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സ്വമേധയാ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഇപ്പോള്‍ കൂലിക്ക് ആളെ വിളിക്കേണ്ട ഗതികേടിലാണ് ഇടതുകേന്ദ്രങ്ങള്‍. ‘എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്’ എന്ന പേരില്‍ പുറത്തിറക്കിയ പരസ്യം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയ ബോധ്യം വേണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് പരസ്യം ആരംഭിക്കുന്നതെങ്കിലും, കാര്യങ്ങള്‍ ചെന്നുനില്‍ക്കുന്നത് കടുത്ത നിബന്ധനകളിലാണ്. ആകര്‍ഷകമായ വേതനത്തിന് പുറമെ താമസവും ഭക്ഷണവും പാര്‍ട്ടി വകയായി നല്‍കും. മാസത്തില്‍ പകുതിയിലധികം ദിവസവും പാലക്കാട് തന്നെ താമസിച്ച് എഴുതാന്‍ തയ്യാറുള്ളവരെയാണ് തേടുന്നത്. തെളിഞ്ഞ ഭാഷയില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും മികച്ച രാഷ്ട്രീയ നിരീക്ഷണങ്ങള്‍ എഴുതാനും കഴിവുള്ളവര്‍ ഉടന്‍ വിളിക്കുക എന്നാണു പരസ്യം.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, ഇത്തരത്തില്‍ ‘ശമ്പളമെഴുത്തുകാരെ’ ഇറക്കി പിആര്‍ വര്‍ക്ക് നടത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. സ്വന്തം സൈബര്‍ വിങ്ങുകള്‍ക്ക് പോലും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പല നിലപാടുകളെയും പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ‘പ്രൊഫഷണല്‍ ഹയറിംഗ്’ എന്നാണു ഈ നീക്കത്തെ വിലയിരുത്തേണ്ടത്.

പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഏതായാലും കൂലിക്ക് ആളെ വിളിച്ച് എഴുതിപ്പിക്കാനുള്ള സിപിഎമ്മിന്റെ ഈ പുതിയ ‘പാലക്കാട് മോഡല്‍’ തിരഞ്ഞെടുപ്പ് ഫലത്തില്‍ എന്ത് പ്രതിഫലനമുണ്ടാക്കുമെന്ന് കണ്ടറിയണം.