ആഗോള അയ്യപ്പ സംഗമം എസ്‌ഐടി അന്വേഷണ പരിധിയില്‍?; റിപ്പോര്‍ട്ടില്‍ 3.4 കോടിയുടെ നഷ്ടം

Jaihind News Bureau
Wednesday, February 11, 2026

 

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയില്‍ വന്നതായി സൂചന. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംഗമത്തെക്കുറിച്ചുള്ള പരാമര്‍ശവും പ്രധാന കണ്ടെത്തലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സംഗമം നടത്താനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് യോഗ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന കണ്ടെത്തലും എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്ത കാര്യങ്ങളും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അതേസമയം, ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

സംഗമത്തിന് സര്‍ക്കാര്‍ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് ഫണ്ട് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നുവെന്ന് അറിയുന്നു. ചെലവുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. ഏകദേശം എട്ട് കോടി രൂപ ചെലവാകുമെന്ന് ദേവസ്വം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും, ആ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ചോയെന്നതില്‍ വ്യക്തതയില്ല. 3.4 കോടി രൂപ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്.

ഇതിനിടെ, ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ആവശ്യമായ ഫയലുകള്‍ കൈമാറാന്‍ എസ്‌ഐടിയോട് ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സ് കത്ത് നല്‍കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് സുപ്രധാന രേഖകള്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രേഖകള്‍ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇന്ന് തന്നെ അന്വേഷണ ചുമതലയുള്ള എസ്.പി. മഹേഷ് എസ്‌ഐടിക്ക് കത്ത് നല്‍കും.

മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എ.എസ്പി. കുറുപ്പ് ശബരിമല കൊടിമര നിര്‍മ്മാണത്തിനായി ഭക്തരില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ചതില്‍ ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലും പുറത്തുവന്നിരുന്നു. എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കെ, സ്വര്‍ണം നേരിട്ട് സ്വീകരിച്ചത് കുറുപ്പാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. സ്വര്‍ണം കൈമാറിയവരുടെ പേരുവിവരങ്ങള്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നതും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.