
മട്ടന്നൂർ: കേരളത്തിൽ ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫിനെ അധികാരത്തിലേറ്റാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിന്റെ സാന്നിധ്യം പോലും കേരളത്തിൽ അനുഭവപ്പെടുന്നില്ല. ‘സർക്കാരില്ലായ്മ’യാണ് ഈ ദുർഭരണത്തിന്റെ മുഖമുദ്രയെന്നും ഇടതുസർക്കാർ പരാജയപ്പെട്ടിടത്ത് കേരളത്തെ വീണ്ടെടുക്കാനുള്ള ദൗത്യമാണ് യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിൽ പുതുയുഗ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്ത് ആറ് ലക്ഷം കോടിയുടെ കടക്കെണിയിലാണ് പിണറായി സർക്കാർ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. കടത്തിന്റെ കാണാക്കയത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടാണ് ഈ ഭരണം അവസാനിക്കാൻ പോകുന്നത്. വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കാനും തകർന്ന സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താനുമുള്ള കൃത്യമായ കർമ്മപദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. മാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞുവെന്നും രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധമുള്ള മുന്നേറ്റം യുഡിഎഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. “സിപിഎമ്മിന് രക്തസാക്ഷികളെ കിട്ടുന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രക്തസാക്ഷികളുടെ കുടുംബങ്ങൾ പോലും പാർട്ടിയെ വെറുക്കുന്ന അവസ്ഥയിലേക്ക് സിപിഎം അധഃപതിച്ചു. ഇത്രയും നാണംകെട്ട ഒരു സർക്കാരിനെ കേരളം മുൻപ് കണ്ടിട്ടില്ല.” വലിയ കോട്ടകൾ തകരുന്ന കാഴ്ചയായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുകയെന്നും ഉജ്ജ്വലമായ തലക്കെട്ടുകളോടെ ടീം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും വി.ഡി. സതീശൻ പ്രഖ്യാപിച്ചു.