ഭരണം മാറിമാറി വരണം, അധികാരം പാര്‍ട്ടിയെ ദുഷിപ്പിക്കും; സിപിഎമ്മിന് മുന്നറിയിപ്പുമായി കെ സച്ചിദാനന്ദന്‍

Jaihind News Bureau
Sunday, February 8, 2026

തൃശ്ശൂര്‍: സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്റെ തുറന്നുപറച്ചില്‍. അധികാരം പാര്‍ട്ടിയെ നശിപ്പിക്കുമെന്നും തുടര്‍ച്ചയായ ഭരണത്തേക്കാള്‍ ജനാധിപത്യത്തിന് ഗുണകരമാകുക മാറിമാറിയുള്ള ഭരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സഹയാത്രികന്‍ കൂടിയായ സച്ചിദാനന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ വീഴ്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിദാനന്ദന്റെ നിരീക്ഷണം. ദീര്‍ഘകാലം അധികാരത്തിലിരുന്നപ്പോള്‍ ബംഗാളില്‍ ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെട്ടുവെന്നും നീതി നിഷേധം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥരായ ആളുകള്‍ അധികാരം കൈകാര്യം ചെയ്തതോടെ പാര്‍ട്ടി നശിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഭരണം മാറിമാറി വരുന്നതാണ് നല്ലതെന്നും അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജാഗ്രതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എം മൂന്നാം ഭരണത്തിനായി പ്രചാരണം നടത്തുന്നതിനിടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ ഒരാള്‍ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, സച്ചിദാനന്ദന്റെ പ്രസ്താവന ബംഗാളിനെ കുറിച്ചുള്ള പൊതുവായ വിലയിരുത്തല്‍ മാത്രമാണെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും ജനങ്ങള്‍ ഭരണത്തില്‍ തൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ആരും സര്‍ക്കാരിനെ വിമര്‍ശിച്ചില്ലെന്നും ഭരണത്തുടര്‍ച്ച ജനക്ഷേമത്തിനാണെന്നുമാണ് രാമകൃഷ്ണന്റെ വിശദീകരണം.

നേരത്തെ സമാനമായ അഭിപ്രായം പ്രകടിപ്പിച്ച എം.എന്‍. കാരശ്ശേരിക്കെതിരെ ഇടത് സൈബര്‍ കൂട്ടായ്മകള്‍ വലിയ രീതിയിലുള്ള അധിക്ഷേപം നടത്തിയിരുന്നു. എന്നാല്‍, സച്ചിദാനന്ദനെപ്പോലെ പാര്‍ട്ടിക്ക് സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുന്ന പ്രമുഖനായ ഒരാളില്‍ നിന്ന് ഇത്തരമൊരു വിമര്‍ശനം വന്നതോടെ ഇടത് സൈബര്‍ ഇടങ്ങള്‍ പകച്ചുനില്‍ക്കുന്ന അവസ്ഥയിലാണ്. മറ്റ് പ്രധാന ഇടതുപക്ഷ ബുദ്ധിജീവികളാരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അധികാരം പാര്‍ട്ടിയെ ദുഷിപ്പിക്കുന്നുവെന്ന സച്ചിദാനന്ദന്റെ വാക്കുകള്‍ സി.പി.എമ്മിനുള്ളില്‍ വലിയ ആത്മപരിശോധനകള്‍ക്ക് വഴിവെച്ചേക്കാം.