വിടവാങ്ങിയത് സൗമ്യമുഖം; എം മുരളിയുടെ വിയോഗത്തില്‍ നേതാക്കള്‍ അനുശോചിച്ചു

Jaihind News Bureau
Thursday, February 5, 2026

തിരുവനന്തപുരം: മാവേലിക്കര മുന്‍ എംഎല്‍എയും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന ചെയര്‍മാനുമായ എം. മുരളിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തനായ ഒരു സംഘാടകനെയും ജനകീയനായ നേതാവിനെയുമാണ് നഷ്ടമായതെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

മികച്ച സംഘാടകനെയാണ് നഷ്ടമായത്: സണ്ണി ജോസഫ് എംഎല്‍എ

എം. മുരളിയുടെ വേര്‍പാട് വലിയ വേദനയാണ് ഉണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെഎസ് യു കാലഘട്ടം മുതല്‍ക്കേ തങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. നിയമസഭാ സാമാജികന്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പഞ്ചായത്തീരാജ് സംഘടനയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രക്ഷോഭങ്ങളുടെ നായകന്‍: കെ.സി. വേണുഗോപാല്‍ എംപി

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സൗമ്യമുഖമായിരുന്നു എം. മുരളിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ‘കെഎസ് യു സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹം നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ ചരിത്രമാണ്. രോഗാവസ്ഥയിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും മാവേലിക്കരയിലും ഓടി നടന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കരുത്തനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ആത്മാര്‍ത്ഥതയുടെ പ്രതീകം: എം.എം. ഹസന്‍

ആത്മാര്‍ത്ഥമായ പ്രവര്‍ത്തനശൈലി കൊണ്ട് ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും സ്‌നേഹം നേടിയെടുത്ത നേതാവാണ് എം. മുരളിയെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും വളരെക്കാലത്തെ ആത്മബന്ധമാണ് തങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നും ഹസന്‍ പറഞ്ഞു.

മികച്ച സുഹൃത്തിനെയും ഏത് ഉത്തരവാദിത്തവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന നേതാവിനെയുമാണ് നഷ്ടമായതെന്ന് തമ്പാനൂര്‍ രവി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംഘടനാ രംഗത്തും നിയമസഭയിലും ഒരുമിച്ച് പ്രവര്‍ത്തിച്ച ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.