ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ ഓരോന്നായി പുറത്തേക്ക്; പോറ്റിയുടെ വിധി ഇന്ന്

Jaihind News Bureau
Thursday, February 5, 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പിന്നിട്ട സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. കേസിലെ മറ്റൊരു പ്രധാന ഭാഗമായ ദ്വാരപാലക കേസിൽ ഇയാൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സാധിക്കാത്തതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ അനുകൂല സാഹചര്യമൊരുക്കുന്നത്. കട്ടിളപ്പാളി കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത. അന്വേഷണത്തിലെ കാലതാമസം പ്രതികൾക്ക് നിയമപരമായ പഴുതുകൾ നൽകുന്നു എന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

സ്വർണ്ണക്കൊള്ളക്കേസിലെ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. റിമാൻഡിലായി 43-ാം ദിവസം മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഓരോ പ്രതികളും പുറത്തിറങ്ങുന്നത് അന്വേഷണത്തിന്റെ ഗതിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.