‘രക്തസാക്ഷി ഫണ്ട് മുക്കിയവരെ പാർട്ടി സംരക്ഷിക്കുന്നു’; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന് വൻ സ്വീകാര്യത

Jaihind News Bureau
Thursday, February 5, 2026

സി.പി.എം പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പുറത്തിറങ്ങിയതോടെ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയെ സംരക്ഷിച്ച സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പുസ്തകത്തിലുള്ളത്. ഇന്നത്തെ നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്നും രക്തസാക്ഷി ഫണ്ട് പോലും അപഹരിക്കാൻ സന്നദ്ധമായവർ എങ്ങനെ പാർട്ടിയെ നയിക്കുമെന്നും പ്രകാശന ചടങ്ങിൽ കുഞ്ഞികൃഷ്ണൻ ചോദിച്ചു.

ജനങ്ങളിൽ നിന്ന് പണം പിരിച്ചാൽ അത് ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ഓർമ്മിപ്പിച്ചു. തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവർക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ഇത്തരം നടപടികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ലെന്നും വിമർശനം ഉന്നയിക്കുന്നവരെ ശത്രുതയോടെ കാണുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടി കണക്കുകൾ പുറത്തുവിട്ടാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ താൻ തയ്യാറാണെന്ന വെല്ലുവിളിയും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.

പുസ്തകത്തിന് ലഭിച്ച വൻ സ്വീകാര്യത പാർട്ടി അണികൾക്കിടയിൽ ചർച്ചയാകുന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. പ്രിന്റ് ചെയ്ത മുഴുവൻ പുസ്തകങ്ങളും ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് കുഞ്ഞികൃഷ്ണന്റെ നിലപാടുകൾക്ക് ലഭിക്കുന്ന ജനപിന്തുണയുടെ തെളിവായി വിലയിരുത്തപ്പെടുന്നു. അണികൾ നേതൃത്വത്തിന് നേരെ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയാൽ അത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാകും.

കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനം. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ മറുപടി നൽകുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലൂടെയുള്ള ആരോപണങ്ങളെ ചെറുക്കാൻ വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്യാനും പാർട്ടി ആലോചിക്കുന്നുണ്ട്. പാർട്ടിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ തിരുത്താനാണ് തന്റെ പോരാട്ടമെന്ന കുഞ്ഞികൃഷ്ണന്റെ നിലപാട് വരും ദിവസങ്ങളിൽ കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.