91.22 ലക്ഷത്തിന്റെ നഷ്ടം; പയ്യന്നൂര്‍ ഫണ്ട് തിരിമറിയില്‍ പാര്‍ട്ടി ഒളിച്ചുകളിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണന്റെ പുസ്തകം; മുഖ്യമന്ത്രിക്കും രൂക്ഷ വിമര്‍ശനം

Jaihind News Bureau
Wednesday, February 4, 2026

പയ്യന്നൂര്‍: സി.പി.എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ഫണ്ട് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ പുറത്തിറങ്ങി. പാര്‍ട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

രക്തസാക്ഷി ഫണ്ട്, കെട്ടിട നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുടെ കണക്കുകള്‍ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണത്തിലും ധന്‍രാജ് ഫണ്ടിലുമായി മാത്രം പാര്‍ട്ടിക്ക് നഷ്ടമായത് 51.22 ലക്ഷം രൂപയാണ്. ഇതിനു പുറമെ, പാര്‍ട്ടി ഫണ്ട് വരുന്ന മുറയ്ക്ക് 40 ലക്ഷം രൂപ ധന്‍രാജ് ഫണ്ടിലേക്ക് മാറ്റണമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം കൂടി ചേര്‍ത്താല്‍ ആകെ നഷ്ടം 91.22 ലക്ഷം രൂപയാകും. പാര്‍ട്ടിയുടെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക വാദങ്ങള്‍ തെറ്റാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ സുഹൃത്തായ പയ്യന്നൂരിലെ ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരി വഴിയാണ് വിദേശത്തുനിന്നടക്കം വ്യാപകമായി ഫണ്ട് പിരിച്ചതെന്നും, ഈ ഓഡിറ്റ് വിവരങ്ങള്‍ നേരിട്ടും കത്ത് വഴിയും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അന്നേ ബോധിപ്പിച്ചിരുന്നുവെന്നും പുസ്തകം പറയുന്നു.

പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിനെതിരെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പുസ്തകത്തില്‍ കടുത്ത വിമര്‍ശനമുണ്ട്. നേതാക്കള്‍ രൂപപ്പെടുന്നത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായാണെന്നും അതിനാല്‍ പ്രശ്‌നങ്ങളെ അവധാനതയോടെ സമീപിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍, തെറ്റ് ചെയ്യുന്ന നേതാക്കളെ സംരക്ഷിക്കുന്നതിനായുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. ഈ നിലപാട് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. അന്നത്തെ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ കുറ്റാരോപിതരോട് സ്വീകരിച്ച മൃദുസമീപനം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയതായും അദ്ദേഹം വിമര്‍ശിക്കുന്നു.

ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാറ്റി എഴുതിയോ എന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരെ മുഴുവന്‍ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. നേതൃത്വം വഴിതെറ്റുമ്പോള്‍ അണികള്‍ ഇടപെട്ട് തിരുത്തണമെന്ന ആഹ്വാനത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്.