
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും ഇതിലൂടെ രാജ്യത്തിന്റെ പരമാധികാരവും താല്‍പ്പര്യങ്ങളും ബലികഴിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയെ അമേരിക്കയ്ക്ക് വില്‍ക്കുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, രാജ്യത്തെ ഞെട്ടിക്കുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളും നടത്തി.
അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കുമേല്‍ ട്രംപ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഈ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ടതോടെ മോദി ഒരു ‘കോംപ്രമൈസ്ഡ്’ നേതാവായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത വിവാദമായ ‘എപ്സ്റ്റീന്‍ ഫയലുകളില്‍’ പ്രധാനമന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ രാഹുല്‍, ആ ഫയലുകളില്‍ എന്താണ് ഉള്ളതെന്ന് അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സത്യം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, വ്യാപാര കരാര്‍ രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്പാദന മേഖലയില്‍ ഈ കരാര്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലോകക്രമം മാറുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ കരാര്‍ നിര്‍ണായകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കരാറിനായുള്ള ധാരണ രൂപപ്പെടുത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യ വിളികളോടെയാണ് എന്‍ഡിഎ എംപിമാര്‍ വരവേറ്റത്.
എങ്കിലും, കരാറിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി അമേരിക്കയ്ക്ക് കീഴടങ്ങിയെന്നാരോപിച്ച് ‘സറണ്ടര്‍ മോദി’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാന്‍ ട്രംപിന് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയതോടെ സഭാ നടപടികള്‍ സ്തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും പ്രതിഷേധത്തെത്തുടര്‍ന്ന് പലതവണ നിര്‍ത്തിവെക്കേണ്ടി വന്നു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയതായും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ ഇന്ത്യ കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 45 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുമെന്നും റഷ്യന്‍ എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയ അധിക തീരുവ ഉള്‍പ്പെടെയുള്ളവയില്‍ വലിയ ഇളവുകള്‍ നല്‍കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.