‘ഈണങ്ങളുടെ വസന്തം’ അവസാനിച്ചു; വിടവാങ്ങി സംഗീത മാന്ത്രികൻ എസ്.പി. വെങ്കിടേഷ്

Jaihind News Bureau
Tuesday, February 3, 2026

മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള ചലച്ചിത്ര സംഗീത രംഗത്ത് വിസ്മയങ്ങൾ തീർത്ത അദ്ദേഹം 150-ലധികം സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്.

1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് എസ്.പി. വെങ്കിടേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കിലുക്കം, മിന്നാരം, ജോണി വാക്കർ, സ്ഫടികം, ദേവാസുരം, ധ്രുവം, ഹിറ്റ്‌ലർ തുടങ്ങി മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്ന ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും അദ്ദേഹം ഈണം നൽകി. 1993-ൽ ‘പൈതൃകം’ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

1968 മുതൽ വിവിധ ഭാഷാ ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ സജീവമായിരുന്ന അദ്ദേഹം, സംഗീത സംവിധായകൻ വിജയഭാസ്കറിന്റെ സഹായിയായാണ് ചലച്ചിത്ര ലോകത്ത് സജീവമായത്. രാഘവൻ മാസ്റ്റർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വെങ്കിടേഷ്, പശ്ചാത്തല സംഗീതത്തിലും തന്റേതായ മുദ്ര പതിപ്പിച്ചു. ‘ശാന്തമീ രാത്രിയിൽ’ ഉൾപ്പെടെ അദ്ദേഹം ഈണം നൽകിയ ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടവയാണ്. മലയാള സിനിമയിലെ ഒരു വലിയ കാലഘട്ടത്തിന്റെ സംഗീത അടയാളമായിരുന്ന എസ്.പി. വെങ്കിടേഷിന്റെ നിര്യാണം കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.