‘ഒറ്റുകാരന് ചവറ്റുകുട്ടയില്‍ സ്ഥാനം’; കുഞ്ഞികൃഷ്ണനെ കടന്നാക്രമിച്ച് എം വി ഗോവിന്ദന്‍; പ്രസംഗത്തിനിടെ കാലിയായി കസേരകള്‍

Jaihind News Bureau
Monday, February 2, 2026

 

പയ്യന്നൂര്‍ ഫണ്ട് വിവാദത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന നേതൃത്വവും വി. കുഞ്ഞികൃഷ്ണനും തമ്മിലുള്ള പോര് മുറുകുന്നു. വി. കുഞ്ഞികൃഷ്ണനെ ‘ഒറ്റുകാരന്‍’ എന്ന് വിശേഷിപ്പിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആഞ്ഞടിച്ചു. ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും, പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ തെറ്റായ രീതിയില്‍ വെളിപ്പെടുത്തുന്നതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലി കൈകളായി പ്രവര്‍ത്തിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നും കുഞ്ഞികൃഷ്ണന്റെ അവസ്ഥയും മറിച്ചാകില്ലെന്നും എം.വി. ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. താന്‍ എന്തോ വലിയ മുന്‍കൈ നേടിയെന്ന തോന്നലിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും പയ്യന്നൂരിലെ പാര്‍ട്ടി സംവിധാനം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, എം.വി. ഗോവിന്ദന്റെ പ്രസംഗം ആരംഭിച്ചതോടെ വേദിക്ക് മുന്നിലെ ജനങ്ങള്‍ കൂട്ടത്തോടെ മടങ്ങിത്തുടങ്ങിയത് ജാഥാ കേന്ദ്രത്തില്‍ ചര്‍ച്ചയായി. ഗോവിന്ദന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ നിരവധി കസേരകള്‍ കാലിയാകാന്‍ തുടങ്ങിയിരുന്നു. പ്രസംഗം അവസാനിക്കുമ്പോഴേക്കും സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞ നിലയിലായിരുന്നു. ജാഥ നിശ്ചയിച്ച സമയത്തേക്കാള്‍ ഏറെ വൈകിയെത്തിയതാണ് ജനങ്ങള്‍ മടങ്ങാന്‍ കാരണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.