തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന്റെ ശിക്ഷാ വിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Jaihind News Bureau
Monday, February 2, 2026

തിരുവനന്തപുരം: അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി വിദേശ പൗരനെ ലഹരിക്കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജുവിന് താല്‍ക്കാലിക ആശ്വാസം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് സെഷന്‍സ് കോടതിയുടെ നടപടി.

ശിക്ഷാ വിധി മരവിപ്പിച്ചെങ്കിലും ആന്റണി രാജുവിനെതിരെ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച കുറ്റക്കാരന്‍ എന്ന കണ്ടെത്തലിന് നിലവില്‍ മാറ്റമില്ല. അതിനാല്‍ തന്നെ, ജനപ്രാതിനിധ്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് നിന്നുള്ള  അയോഗ്യത തുടരും. അപ്പീലിലെ പ്രധാന വാദങ്ങള്‍ ഈ മാസം ആറാം തീയതി കോടതി കേള്‍ക്കും. ജനുവരി 3-നാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനും രണ്ടാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. എന്നാല്‍ ശിക്ഷാ കാലാവധി ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍, അപ്പീല്‍ നല്‍കുന്നതിനായി മജിസ്ട്രേറ്റ് കോടതി തന്നെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ വേണ്ടി, കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരും ചേര്‍ന്ന് അടിവസ്ത്രം വെട്ടിത്തൈച്ച് വലിപ്പം കുറച്ചുവെന്നും ഇത് പ്രതിക്ക് അനുകൂലമായെന്നുമാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.