ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സത്യം; വിഎസ്എസ്‌സി ശാസ്ത്രീയ റിപ്പോർട്ട് പുറത്ത്; ഇനി തീരുമാനം ഹൈക്കോടതിയിൽ

Jaihind News Bureau
Sunday, January 18, 2026

ശബരിമല സന്നിധാനത്തെ സ്വർണക്കവർച്ചാ പരാതിയിൽ നിർണ്ണായക വഴിത്തിരിവ്. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (VSSC) വിദഗ്ധർ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ഭാഗങ്ങളിലാണ് സ്വർണം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറിയ ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ നവംബർ 17-ന് സന്നിധാനത്ത് 14 മണിക്കൂർ നീണ്ട വിശദമായ പരിശോധനയാണ് വിഎസ്എസ്‌സി സംഘം നടത്തിയത്. 1998-ൽ രേഖപ്പെടുത്തിയ സ്വർണത്തിന്റെ അളവും ഇപ്പോഴത്തെ അളവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കട്ടിളപ്പാളിക്ക് പുറമെ മറ്റ് ഭാഗങ്ങളിൽ നിന്നും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും സംഘം പരിശോധിച്ചിട്ടുണ്ട്. സ്വർണത്തിന്റെ പഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

അന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയായി മാറുന്ന ഈ റിപ്പോർട്ട്, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതിനും വലിയ പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. വെള്ളിയാഴ്ചയാണ് വിഎസ്എസ്‌സി ഈ നിർണ്ണായക റിപ്പോർട്ട് അന്വേഷണ സംഘത്തിന് സമർപ്പിച്ചത്.