
വയനാട്ടിലെ കാപ്പി കൃഷിയെ പ്രധാനമന്ത്രി ഫസൽ ഭീമ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നൽകി. വയനാട് സന്ദർശന വേളയിൽ കാപ്പി കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന പ്രധാന ആവശ്യമായിരുന്നു ഇത്. കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ഇൻഷുറൻസ് പരിരക്ഷ അത്യന്താപേക്ഷിതമാണെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടി.
കാപ്പി കൃഷിയിലെ ആധുനികവൽക്കരണത്തിനും സബ്സിഡി നിരക്കിലെ അപാകതകൾ പരിഹരിക്കാനും കത്തിൽ നിർദ്ദേശങ്ങളുണ്ട്. കാപ്പി ചെടികൾ റീപ്ലാന്റ് ചെയ്യുന്നതിനായി നൽകുന്ന സബ്സിഡി ഗ്രാഫ്റ്റിങ് ഉൾപ്പെടെയുള്ള പുതിയ രീതികൾക്കും ലഭ്യമാക്കണം. കൂടാതെ, മലയോര മേഖലയിലെ ഡ്രിപ്പ് ഇറിഗേഷനുള്ള സബ്സിഡി നിലവിൽ പര്യാപ്തമല്ലെന്നും ആദിവാസി കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിൽ സബ്സിഡി പരിധി പുനർനിശ്ചയിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിലവാരമുള്ള വയനാടൻ കാപ്പിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സർക്കാർ പദ്ധതികൾ പരിഷ്കരിക്കാൻ മന്ത്രി മുൻകൈ എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. കാപ്പി കർഷകർ ജലസേചനത്തിനും പുതിയ കൃഷി രീതികൾക്കുമായി നിക്ഷേപം നടത്തുന്നതിൽ നേരിടുന്ന തടസ്സങ്ങൾ നീക്കണമെന്ന കർഷകരുടെ ദീർഘകാല ആവശ്യമാണ് എം.പി. കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്.