റൺവേട്ടയിൽ വിരാട് കരുത്ത്; ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം; പരമ്പരയിൽ മുന്നിലെത്തി ആതിഥേയർ

Jaihind News Bureau
Monday, January 12, 2026

സൂപ്പർതാരം വിരാട് കോലിയുടേയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിങ്ങ് മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ആവേശകരമായ വിജയം. 301 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യവുമായി പൊരുതാനിറങ്ങിയ ഇന്ത്യ, ഒരോവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ആതിഥേയർ 1-0 ന് മുന്നിലെത്തി.

കോലിയും ഗില്ലും നയിച്ച ബാറ്റിങ് നിര

മറുപടി ബാറ്റിങ്ങിൽ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. 91 പന്തിൽ 93 റൺസെടുത്ത കോലിയാണ് ടീമിന്റെ ടോപ് സ്കോറർ. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 71 പന്തിൽ 56 റൺസെടുത്തു. മധ്യനിരയിൽ 47 പന്തിൽ 49 റൺസ് നേടിയ ശ്രേയസ് അയ്യരും തിളങ്ങി. അവസാനഘട്ടത്തിൽ കെ.എൽ രാഹുൽ (29*), വാഷിങ്ടൺ സുന്ദർ (7*) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ന്യൂസീലൻഡിനുവേണ്ടി ജമീസൺ നാല് വിക്കറ്റുകൾ വീഴ്ത്തി.

കിവീസിന്റെ പോരാട്ടം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് എടുത്തത്. മികച്ച തുടക്കമാണ് ഓപ്പണർമാരായ ഹെൻറി നിക്കോൾസും (62) ഡെവൻ കോൺവെയും (56) ചേർന്ന് കിവീസിന് നൽകിയത്. ഒന്നാം വിക്കറ്റിൽ 117 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. പിന്നീട് 71 പന്തിൽ 85 റൺസ് നേടിയ ഡാരിൽ മിച്ചൽ ഇന്നിങ്സിന് വേഗം കൂട്ടി. വാലറ്റത്ത് ക്രിസ്റ്റ്യൻ ക്ലാർക്കിന്റെ (24*) പ്രകടനവും ടീമിനെ 300-ൽ എത്തിക്കാൻ സഹായിച്ചു.

ഇന്ത്യൻ ബൗളിങ് പ്രകടനം

ബൗളിങ്ങിൽ മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യക്കായി തിളങ്ങി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടൺ സുന്ദറിനും വിക്കറ്റുകൾ ലഭിച്ചില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മികവ് പുലർത്തിയതാണ് ഇന്ത്യക്ക് പരമ്പരയിൽ നിർണ്ണായക മുൻതൂക്കം നൽകിയത്.