ലോകമെങ്ങും ആവേശമുയര്‍ത്തി പുതുവര്‍ഷം പുലര്‍ന്നു; ശുഭപ്രതീക്ഷയോടെ 2026-നെ വരവേറ്റ് ലോകം

Jaihind News Bureau
Thursday, January 1, 2026

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം, പ്രത്യാശയുടെയും പുതുപുത്തന്‍ സ്വപ്നങ്ങളുടെയും കിരണങ്ങളുമായി 2026 പിറന്നു. കൃത്യം 12 മണിക്ക് ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത കരിമരുന്ന് പ്രയോഗങ്ങളോടെയും ഹര്‍ഷാരവങ്ങളോടെയും ലോകം പുത്തന്‍ വര്‍ഷത്തെ വരവേറ്റു.

കേരളത്തിലും പുതുവത്സരാഘോഷങ്ങള്‍ അങ്ങേയറ്റം ആവേശകരമായിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നഗരങ്ങളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊച്ചിയിലെ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ അര്‍ദ്ധരാത്രിയില്‍ ഭീമാകാരമായ ‘പാപ്പാഞ്ഞി’യെ കത്തിച്ചതോടെ പുതുവര്‍ഷപ്പിറവിയുടെ ആവേശം കൊടുമുടിയേറി. ഇത്തവണ ഫോര്‍ട്ട് കൊച്ചിക്ക് പുറമെ വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിച്ചത് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. കനത്ത സുരക്ഷാ വലയത്തിലായിരുന്നിട്ടും പതിനായിരക്കണക്കിന് ആളുകളാണ് കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമാകാന്‍ എത്തിയത്.

തലസ്ഥാന നഗരിയിലും ആഘോഷങ്ങള്‍ ഒട്ടും പിന്നിലായിരുന്നില്ല. കോവളം, വര്‍ക്കല ബീച്ചുകളില്‍ വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികള്‍ പുലര്‍ച്ചെ വരെ നീണ്ട ആഘോഷങ്ങളില്‍ പങ്കെടുത്തു. നഗരത്തിലെ പ്രധാന ഹോട്ടലുകളിലും ക്ലബ്ബുകളിലും സംഗീത നിശകളും ഡിജെ പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്തും ബീച്ചിലും കുടുംബങ്ങളടക്കം വലിയൊരു ജനവിഭാഗം പുതുവത്സരം ആഘോഷിക്കാനെത്തി.

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ലോകത്ത് ആദ്യമായി 2026 പിറന്നത്. പിന്നാലെ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും ആവേശകരമായ കരിമരുന്ന് പ്രയോഗങ്ങളോടെ പുതിയ വര്‍ഷത്തെ വരവേറ്റു. സിഡ്നി ഹാര്‍ബറിലെ വര്‍ണ്ണവിസ്മയം കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇത്തവണയും ഒത്തുചേര്‍ന്നത്.

സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയൊരു അധ്യായത്തിന് തുടക്കമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ വര്‍ഷത്തെ പുല്‍കുന്നത്. സംസ്ഥാനത്തുടനീളം കനത്ത പൊലീസ് സുരക്ഷയിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. 2025-ന്റെ ഓര്‍മ്മകള്‍ക്ക് വിട നല്‍കി, കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് കേരളം.