കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ രഹസ്യമാക്കിവെച്ചത് എന്തിന്?; പ്രിവിലേജിന് അവകാശമുണ്ടോ?: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Wednesday, December 31, 2025

കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തത് എന്തിനാണെന്നും ഇത്തരം പ്രിവിലേജിന് അവകാശമുണ്ടോയെന്നും കെസി വേണുഗോപാല്‍ എംപി. അന്വേഷണത്തില്‍ ഹൈക്കോടതി പ്രകടിപ്പിച്ച സംശയം ശരിവെയ്ക്കുന്നതാണിത്. ഹൈക്കോടതിയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചതെങ്കിലും അതിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യാനുള്ള എസ് ഐടി നീക്കത്തെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മറുപടി കെസി വേണുഗോപാല്‍ നല്‍കി. കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സോണിയാ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തുന്നത്.
കേസ് അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ ശ്രമം. സ്വര്‍ണ്ണക്കൊള്ളയെ ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എത്രതിരിച്ചടി കിട്ടിയാലും സിപിഎമ്മത് മനസിലാക്കില്ലെന്നും പറഞ്ഞു.

കര്‍ണ്ണാടകയിലെ കുടിയൊഴിപ്പിക്കലും യുപിയിലെ യോഗിയുടെ ഫുള്‍ഡോസര്‍ ഭരണവും ഒരുപോയെയാണെന്ന കേരള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ച സര്‍ക്കാരാണ് കര്‍ണ്ണാടകയിലേത്. അനധികൃത കയ്യേറ്റമായിട്ട് പോലും അത് തുറന്ന് പറഞ്ഞ് പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മനസുകാട്ടി. അതൊരു പ്രത്യേക സമുദായത്തിന് വേണ്ടി മാത്രമല്ല. എല്ലാ സമുദായങ്ങളും അവിടെ ഉണ്ടായിരുന്നു. എന്നിട്ട് അതിനെ സാമുദായികവത്കരിച്ച് രാഷ്ട്രീയം കളിക്കാനാണ് കേരള മുഖ്യമന്ത്രി ശ്രമിച്ചത്. യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ രാജ് നടത്തിയപ്പോള്‍ യുപിയിലേക്ക് സിപിഎം നേതാക്കള്‍ സന്ദര്‍ശനത്തിന് പോയില്ല. കര്‍ണ്ണാടക സര്‍ക്കാരിനെ മുഖ്യമന്ത്രിയും സിപിഎമ്മും വിമര്‍ശിച്ചത് ബിജെപിയെ സുഖിപ്പിക്കാനായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.