വാളയാർ ആൾക്കൂട്ടക്കൊല: പോലീസിന്റേത് മെല്ലെപ്പോക്ക്; കേസില്‍ ദുര്‍ബല വകുപ്പുകള്‍ മാത്രം

Jaihind News Bureau
Tuesday, December 23, 2025

വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപം ശക്തമാണ്. കൊല്ലപ്പെട്ട രാം നാരായണന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആളായിട്ടും പ്രതികള്‍ക്കെതിരെ എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികള്‍ മര്‍ദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടെങ്കിലും, കൃത്യമായ കൊലപാതക കുറ്റം ചുമത്തുന്നതിലെ അനിശ്ചിതത്വം പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പുറത്തുവന്നതോടെ അന്വേഷണം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിമാറി. പിടിയിലായവരില്‍ നാലുപേര്‍ ബിജെപി അനുഭാവികളും നാലാം പ്രതി സിഐടിയു പ്രവര്‍ത്തകനുമാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയെങ്കിലും, സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനും പ്രതിപ്പട്ടികയിലുണ്ടെന്ന വിവരം പുറത്തുവന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. അതേസമയം, ബിജെപി ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചിട്ടുണ്ട്.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുമ്പോഴും, ക്രൂരമായ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ കുടുംബത്തിന് നീതി ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന സംശയങ്ങള്‍ നിലനില്‍ക്കെ, കൂടുതല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളുടെ ക്രൂരതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസിനുണ്ടാകുന്ന വീഴ്ച വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകും.