തദ്ദേശ അങ്കം കഴിഞ്ഞ് ഭരണത്തിലേക്ക്; പുതിയ തദ്ദേശ ഭരണസമിതികള്‍ നാളെ അധികാരമേല്‍ക്കും; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Jaihind News Bureau
Saturday, December 20, 2025

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത് സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പല്‍ കൗണ്‍സിലുകളിലും ഡിസംബര്‍ 21-ന് രാവിലെ 10 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. കോര്‍പ്പറേഷനുകളില്‍ രാവിലെ 11.30-നാണ് സത്യപ്രതിജ്ഞാ നടപടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുന്‍പാകെ വേണം ഈ ആദ്യ അംഗം പ്രതിജ്ഞയെടുക്കാന്‍. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ജില്ലാ കളക്ടര്‍മാരാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളും മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ അതിനായി നിയോഗിക്കപ്പെട്ട വരണാധികാരികളും സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിക്കും.

ആദ്യ അംഗത്തിന്റെ സത്യപ്രതിജ്ഞ പൂര്‍ത്തിയായ ശേഷം, ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കുന്നതിനായി കമ്മീഷന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ വച്ച് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.

അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ പ്രഖ്യാപിച്ചു. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 26-ന് രാവിലെ 10.30-നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30-നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-ന് രാവിലെ 10.30-നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30-നുമാണ് നടക്കുക. വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതി എണ്ണം ക്വാറമായി വേണം. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്.