‘വന്ദേ മാതരം ഇന്ത്യയുടെ ആത്മാവ്’: ചര്‍ച്ചകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Monday, December 8, 2025

രാജ്യത്തിന്റെ ദേശീയ ഗീതമായ ‘വന്ദേ മാതര’ത്തെ ചൊല്ലി നിലവിലുള്ള ചര്‍ച്ചകളുടെ ഉദ്ദേശ്യത്തെയും ആവശ്യകതയെയും ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി പാര്‍ലമെന്റില്‍ ആഞ്ഞടിച്ചു. ‘വന്ദേ മാതരം’ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി നിലവിലെ ചര്‍ച്ചകള്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്നും ചോദിച്ചു.

‘വന്ദേ മാതരം’ ഇന്ത്യയുടെ ആത്മാവിന്റെ ഒരു ഭാഗമാണ്. നമ്മുടെ ദേശീയഗാനം അടിമത്തത്തില്‍ ഉറങ്ങിയിരുന്ന ഭാരതീയരെ ഉണര്‍ത്തിയ ആത്മീയ ശക്തിയുടെ പ്രതീകമാണ്. ഈ ഗാനം ബ്രിട്ടീഷ് സാമ്രാജ്യത്തെ നൈതികമായ ആയുധങ്ങളാല്‍ നേരിടാനുള്ള ധൈര്യം ഇന്ത്യന്‍ ജനങ്ങള്‍ക്ക് നല്‍കി.’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

വന്ദേ മാതരം ഇതിനോടകം തന്നെ രാജ്യത്തിന്റെ ആത്മാവും ഐക്യത്തിന്റെ പ്രതീകവുമായി മാറിയ സാഹചര്യത്തില്‍, ഈ ഗാനത്തെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യം എന്താണെന്ന് പ്രിയങ്ക ചോദ്യമുയര്‍ത്തി. രാജ്യം തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍, സര്‍ക്കാര്‍ മനപ്പൂര്‍വ്വം പഴയ കാര്യങ്ങള്‍ ചികഞ്ഞെടുത്ത് ചര്‍ച്ച ചെയ്യുന്നത് ജനശ്രദ്ധ വഴിതിരിച്ചുവിടാന്‍ വേണ്ടിയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

‘ഇന്ന് ഈ ഗാനം നമ്മുടെ രാജ്യത്തിന്റെ ആത്മായത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇനി ഇതിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാനുള്ള ആവശ്യം എന്താണ്? അതിന്റെ ഉദ്ദേശം എന്താണ്?’ എന്ന് ചോദിച്ചുകൊണ്ട്, രാജ്യത്തിന്റെ വര്‍ത്തമാനകാല പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.