നടി ആക്രമിക്കപ്പെട്ട കേസ്: വിധിക്ക് മുന്‍പ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് കോടതിയില്‍

Jaihind News Bureau
Saturday, December 6, 2025

 

കൊച്ചി: കേരളം കാത്തിരിക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ, വിചാരണയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ്, സംഭവം നടന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഡിസംബര്‍ 8 തിങ്കളാഴ്ച വിധി പറയുന്നത്.

നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമായ 2017 ഫെബ്രുവരി 22-ന് രാവിലെ 09.22-നാണ് ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചത്. ‘തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്’ എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഈ സന്ദേശം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ദിലീപ് അയച്ചിരുന്നു. അന്വേഷണത്തിന്റെ ദിശ തന്നിലേക്ക് എത്തുമെന്ന് ഭയന്നാണ് ദിലീപ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നതാണ് കേസ്. ക്വട്ടേഷന് പിന്നിലെ കാരണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ച പ്രധാന വാദങ്ങള്‍ ഇവയാണ്: കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ‘രാമന്‍’, ‘RUK അണ്ണന്‍’, ‘മീന്‍’, ‘വ്യാസന്‍’ തുടങ്ങിയ പേരുകളിലാണ് ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നത്.

എന്നാല്‍, ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പോലീസിന്റെ കെട്ടുകഥയാണെന്നാണ് ദിലീപിന്റെ ഭാഗം കോടതിയില്‍ വാദിച്ചത്. ആകെ ഒമ്പത് പ്രതികളുള്ള കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.