
ന്യൂഡല്‍ഹി: ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനക്കമ്പനികളുടെ നിരവധി സര്‍വീസുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നുമായി 150ലധികം വിമാന സര്‍വീസുകളാണ് ഇരു കമ്പനികളും ചേര്‍ന്ന് റദ്ദാക്കിയത്.
വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നില്‍ സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ കുറവുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല വിമാനങ്ങള്‍ക്കും പരിശോധനകളും അറ്റകുറ്റപ്പണികളും ആവശ്യമായി വന്നതിനാല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. പൈലറ്റുമാരുടെയും കാബിന് ക്രൂവിന്റെയും കുറവ് സര്‍വീസുകള്‍ കൃത്യസമയത്ത് നടത്താന്‍ തടസ്സമുണ്ടാക്കി. ജീവനക്കാര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തതും ഷെഡ്യൂള്‍ താളം തെറ്റാന്‍ കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
യാത്രക്കാര്‍ക്ക് നേരിട്ട ദുരിതങ്ങള്‍ പരിഗണിച്ച്, വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെ കമ്പനികള്‍ വരുത്തിയ വീഴ്ചകള്‍ പരിശോധിക്കാനാണ് ഡി.ജി.സി.എ.യുടെ തീരുമാനം. വിമാനങ്ങള്‍ റദ്ദാക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പഠിക്കാന്‍ ഡി.ജി.സി.എ. ഇരു വിമാനക്കമ്പനികളോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റദ്ദാക്കലിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍, യാത്രക്കാര്‍ക്ക് നല്കിയ നഷ്ടപരിഹാരം, പുനഃക്രമീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
യാത്രാ ക്ലേശമുണ്ടായവര്ക്ക് കൃത്യമായ നഷ്ടപരിഹാരവും യാത്രാ സൗകര്യവും ഉറപ്പാക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയത് കാരണം നിരവധി യാത്രക്കാരാണ് വലഞ്ഞത്. യാത്രാ തടസ്സത്തെ തുടര്‍ന്ന് പലയിടത്തും യാത്രക്കാരും വിമാനത്താവള അധികൃതരുമായി വാക്കേറ്റങ്ങളുണ്ടായി. വിവിധ എയര്‍ലൈനുകളുടെ ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കാത്തതിനെതിരെ ഡി.ജി.സി.എ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്.