കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍ സ്ഥാപിക്കണം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

Jaihind News Bureau
Tuesday, November 25, 2025

കേരളത്തില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അടിയന്തരമായി സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കോടതി വ്യക്തമാക്കി. മലപ്പുറം മഞ്ചേരിയിലെ എളാമ്പ്രയില്‍ എല്‍.പി. സ്‌കൂള്‍ നിര്‍മ്മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത്.

മഞ്ചേരി എളാമ്പ്രയിലെ വിഷയമാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടലിന് കാരണമായത്. പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂളില്ലാത്തതിനാല്‍ സ്‌കൂള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആദ്യം സര്‍ക്കാരിനെ സമീപിച്ചിരുന്നു. അനുകൂല നടപടിയുണ്ടാകാതെ വന്നതോടെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എന്നാല്‍, എളാമ്പ്രയില്‍ സ്‌കൂളിന്റെ ആവശ്യമില്ലെന്നും, കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കാമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.

‘നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. എന്തിനാണ് പുതിയ സ്‌കൂളിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്? വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്,’ എന്ന് കോടതി ചൂണ്ടിക്കാട്ടി. എളാമ്പ്രയില്‍ അടിയന്തരമായി സ്‌കൂള്‍ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. പൊതുവായി, കേരളത്തില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ, മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യു.പി. സ്‌കൂള്‍ സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.