സിപിഎമ്മിന്റെ പുതിയ ക്യാപ്‌സ്യൂള്‍ റെഡി; ശബരിമല സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഫോണ്‍ റെക്കോര്‍ഡ് നാടകം

Jaihind News Bureau
Monday, November 24, 2025

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ കാപ്‌സ്യൂളുമായി വീണ്ടും സിപിഎം രംഗത്ത്. ഒരു ഫോണ്‍ ഇന്‍ റെക്കോര്‍ഡ് പുറത്ത് വിട്ടാണ് പുതിയ നീക്കം.

ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട് അടിക്കടി സിപിഎം പ്രതിരോധത്തിലാകുന്ന ഒരു സന്ദര്‍ഭത്തിലൂടെയാണ് കടന്ന് പോകുന്നത്.
വിവാദങ്ങള്‍ വിട്ടൊഴിയാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. മുന്‍പ്രസിഡന്റ് പി.എസ്സ് പ്രശാന്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പുതിയ പ്രസിഡന്റിന്റെയും കീഴിലെത്തിയതും വിവാദത്തിലായിരിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ മറ്റെന്നാള്‍ പരിഗണിക്കും. പത്മകുമാറില്‍ നിന്നും പല നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതോടെ കടകംപളളിയടക്കം പിടിയിലാകാനുളള സാധ്യതയാണ് കാണുന്നത്. ഈ സന്ദര്‍ഭത്തിലാണ് പുതിയ കാപ്‌സ്യൂളുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്.

ഒരു ഓഡിയോ ക്‌ളിപ്പ് പുറത്ത് വിട്ടുകൊണ്ടാണ് ഇപ്പോള്‍ സിപിഎമ്മിന്റെ പുതിയ കാപ്‌സ്യൂള്‍ വന്നിരിക്കുന്നത്. ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരു ശബ്ദമാണ് പുറത്ത് വിട്ടിരിക്കുന്നത്. അതേ സമയം തെരഞ്ഞെടുപ്പ് അടുത്ത ഈ സന്ദര്‍ഭത്തില്‍ ഇത്തരം ഒരു കാപ്‌സ്യൂളിന്റെ പിന്നില്‍ എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി. നിയമപരമായി മുന്നോട്ട് പോകുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്, മുഖമില്ലാത്ത പേരില്ലാത്ത ഊരില്ലാത്ത ഈ ശബ്ദം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല മറയ്ക്കാനുളള കാപ്‌സ്യൂളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുകേഷ് എംഎല്‍എയ്ക്കടക്കം ബലാല്‍സംഗക്കേസ് അടക്കം നിലനില്‍ക്കെ ഒരു നടപടി പോലും എടുക്കാത്ത സി പി എം ആണ് ഇപ്പോള്‍ ഇത്തരം കാപ്‌സ്യൂളുമായി രംഗത്ത് എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.