പുതിയ കേരളത്തിനായി യുഡിഎഫ് പ്രകടനപത്രിക: ‘ഒപ്പമുണ്ടാകും യുഡിഎഫ്’; വികേന്ദ്രീകൃത വികസനത്തിന് ഊന്നല്‍

Jaihind News Bureau
Monday, November 24, 2025


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ‘ഒപ്പമുണ്ടാകും യുഡിഎഫ്’ എന്ന പേരില്‍ പുറത്തിറക്കിയ പത്രിക പുതിയ കേരളത്തിനായി വികേന്ദ്രീകൃതമായ വികസനത്തിനും ജനകീയ ഭരണത്തിനും പ്രാധാന്യം നല്‍കുന്നതാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അടിസ്ഥാന സൗകര്യ വികസനം, ഭരണ നവീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന സമഗ്രമായ പദ്ധതികളാണ് മുന്നണി മുന്നോട്ട് വെക്കുന്നത്. അധികാര വികേന്ദ്രീകരണം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുമെന്നും, ഫണ്ട് വിനിയോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

വികേന്ദ്രീകരണവും സാമ്പത്തിക ശാക്തീകരണവും

  • അധികാര പുനഃസ്ഥാപനം: സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കും. ദുരന്ത നിവാരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും.
  • ഉപാധിരഹിത വികസന ഫണ്ട്: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിത വികസന ഫണ്ട് നല്‍കും. വിഹിതത്തില്‍ ഓരോ വര്‍ഷവും 10% വര്‍ദ്ധനവ് ഉറപ്പാക്കും.
  • സുതാര്യ ഭരണം: സുതാര്യ ഭരണത്തിനായി ഇ-ഗവേണന്‍സ് നടപ്പാക്കും. ജനസേവനം ഉറപ്പുവരുത്താന്‍ ഓരോ വാര്‍ഡിലും ‘സേവാഗ്രാം’ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനെ (കില) രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തും.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ഭവനവും

  • ‘ആശ്രയ 2.0’: എല്‍ഡിഎഫ് സര്‍ക്കാര്‍ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ‘ആശ്രയ 2.0’ ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.
  • ‘എല്ലാവര്‍ക്കും വീട്’: അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് ‘എല്ലാവര്‍ക്കും വീട്’ യാഥാര്‍ത്ഥ്യമാക്കും. ഭവന പദ്ധതി ഗുണഭോക്താക്കളെ ഗ്രാമസഭകള്‍ വഴി പ്രാദേശികമായി കണ്ടെത്തും.
  • ഇന്ദിര കാന്റീനുകള്‍: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍ മാതൃകയില്‍ മെച്ചപ്പെട്ട കാന്റീനുകള്‍ ആരംഭിക്കും.

മാലിന്യം, പൊതുജനാരോഗ്യം, പരിസ്ഥിതി

  • മാലിന്യ നിര്‍മ്മാര്‍ജ്ജനം: ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും.
  • പൊതുജനാരോഗ്യം: പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും. ശുചീകരണം ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് അധിക ആനുകൂല്യം നല്‍കും.
  • പരിസ്ഥിതി: പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി ‘കാര്‍ബണ്‍ ന്യൂട്രല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം’ യാഥാര്‍ത്ഥ്യമാക്കും.
    വെള്ളക്കെട്ട് പരിഹാരം: നഗരങ്ങളിലെ വെള്ളക്കെട്ട് തടയാന്‍ ‘ഓപ്പറേഷന്‍ അനന്ത’ മോഡല്‍ നടപ്പിലാക്കും.

റോഡ് വികസനം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍

  • റോഡ് നവീകരണം: തദ്ദേശ റോഡുകള്‍ സ്മാര്‍ട്ടാക്കും. അധികാരത്തിലെത്തി 100 ദിവസത്തിനകം കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ നന്നാക്കും. 48 മണിക്കൂറിനുള്ളില്‍ കുഴികള്‍ നികത്താന്‍ എമര്‍ജന്‍സി ടീം സജ്ജമാക്കും.
  • സ്മാര്‍ട്ട് റോഡ് ഫിക്സ്: അറ്റകുറ്റപ്പണികള്‍ ട്രാക്ക് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി ‘സ്മാര്‍ട്ട് റോഡ് ഫിക്സ് പ്ലാറ്റ് ഫോം’ ആരംഭിക്കും.
    പൊതുയിടങ്ങള്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

ക്ഷേമവും സാമൂഹ്യനീതിയും

  • യുവശക്തി നാടിന്‍ സമ്പത്ത്: യുവാക്കള്‍ക്ക് പ്രത്യേക ഘടകപദ്ധതിയും ഫണ്ടും നീക്കിവെക്കും. തൊഴില്‍ രഹിതരില്ലാത്ത തദ്ദേശസ്ഥാപനങ്ങളാണ് ലക്ഷ്യം.
  • സ്ത്രീ ക്ഷേമം: കുടുംബശ്രീ പദ്ധതികള്‍ക്ക് പ്രത്യേക നിയമം കൊണ്ടുവരും. വനിതാ ഘടകപദ്ധതിയില്‍ പെടുത്തി വിധവകള്‍ക്ക് 3% അധികം ഫണ്ട് വിഹിതം വര്‍ദ്ധിപ്പിക്കും.
  • ആശാവര്‍ക്കര്‍മാര്‍: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.
  • വയോജന ക്ഷേമം: ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാ വര്‍ഷവും മസ്റ്ററിംഗ് നടത്തണമെന്ന നിബന്ധന രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.
  • ഭിന്നശേഷിക്കാര്‍: കിടപ്പിലായ രോഗികള്‍ക്കും ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാര്‍ക്കും റേഷന്‍ വീട്ടിലെത്തിച്ച് നല്‍കും.
  • മയക്കുമരുന്ന്: മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍ എന്ന ലക്ഷ്യത്തോടെ ശക്തമായ പോരാട്ടം. എല്ലാ താലൂക്ക് ആശുപ്രതികളിലും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.

യുഡിഎഫിന്റെ ‘ഒപ്പമുണ്ടാകും യുഡിഎഫ്’ പ്രകടനപത്രിക, കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം, തദ്ദേശ സ്ഥാപനങ്ങളെ വികേന്ദ്രീകൃത വികസനത്തിന്റെ യഥാര്‍ത്ഥ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള വ്യക്തമായ രൂപരേഖയാണ് മുന്നോട്ട് വെക്കുന്നത്. അധികാരവും സാമ്പത്തിക വിഭവങ്ങളും താഴെത്തട്ടിലേക്ക് എത്തിച്ചുകൊണ്ട്, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, റോഡ് നവീകരണം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം മുന്നണി പങ്കുവെക്കുന്നു. യുവാക്കള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ക്ഷേമ പദ്ധതികളും, സുതാര്യ ഭരണത്തിനായുള്ള ഇ-ഗവേണന്‍സ് സംവിധാനങ്ങളും പുതിയ കേരളം കെട്ടിപ്പടുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന യുഡിഎഫ് കാഴ്ചപ്പാടാണ് വെളിവാക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഈ വികേന്ദ്രീകൃത വികസന മാതൃക പ്രധാന ഘടകമാകും എന്നതില്‍ സംശയമില്ല.