കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി; ബില്ലുകള്‍ പിടിച്ചുവെക്കരുത്; സമയ പരിധി തള്ളി ഭരണഘടനാ ബെഞ്ച്

Jaihind News Bureau
Thursday, November 20, 2025

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച മുന്‍ രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. അനിശ്ചിതകാലത്തേക്ക് ബില്ലുകള്‍ പിടിച്ചുവെക്കാനുള്ള വിവേചനാധികാരം ഗവര്‍ണര്‍മാര്‍ക്ക് ഇല്ലെന്ന് അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി വ്യക്തമാക്കി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീംകോടതി മറുപടി നല്‍കിയത്.

ഭരണഘടനയുടെ 200-ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിച്ചാല്‍ ഗവര്‍ണര്‍മാര്‍ക്ക് വിവേചനാധികാരം ഉണ്ടെങ്കിലും, അത് അനിയന്ത്രിതമായി ഉപയോഗിക്കാന്‍ പാടില്ല. അനിയന്ത്രിതമായി ബില്ല് പിടിച്ചു വെക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബില്ലുകള്‍ നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ലെന്നും കോടതി നിരീക്ഷിച്ചു. ബില്ലുകളുടെ കാര്യത്തില്‍ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നു.

ബില്ലുകളുടെ കാര്യത്തില്‍ മന്ത്രിസഭയുടെ ഉപദേശം പോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. എന്നാല്‍, ഭരണഘടന സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തില്‍, കോടതിക്ക് സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഗവര്‍ണര്‍ ഒപ്പിടാതെ ബില്ലുകള്‍ അംഗീകാരം നല്‍കുന്നതും ഭരണഘടനാപരമല്ല. ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത ബില്ലുകള്‍ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്.

ബില്ലുകള്‍ നിയമം ആയാല്‍ മാത്രമേ കോടതിക്ക് അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍, തമിഴ്‌നാട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയ മുന്‍ രണ്ടംഗ ബെഞ്ചിന്റെ നടപടി ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ബില്ലുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ലെന്നും വിധിയില്‍ പറയുന്നു.