സര്‍ക്കാരിന് തിരിച്ചടി; ടി.പി. വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യമില്ല; രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനമെന്ന് സുപ്രീം കോടതി

Jaihind News Bureau
Monday, November 17, 2025

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതൊരു കൊലപാതക കേസാണ് എന്ന ഗൗരവം ചൂണ്ടിക്കാണിച്ച കോടതി, വിചാരണക്കോടതിയിലെ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്ന് അറിയിച്ചു.

ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കുന്നതിനെതിരെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം.എല്‍.എയുമായ കെ.കെ. രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ജ്യോതി ബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമായ സന്ദേശം നല്‍കുമെന്നും, പ്രതികള്‍ക്ക് ഇളവുകള്‍ ലഭിക്കുന്നത് ഇരയുടെ കുടുംബത്തിന്റെ മനോവീര്യം കെടുത്തുന്നതിന് കാരണമാകുമെന്നും കെ.കെ. രമ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ 2012 മെയ് നാലിനാണ് കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.