ഇസ്ലാമാബാദില്‍ ജുഡീഷ്യല്‍ കോംപ്ലക്സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ മരണം, രാജ്യം യുദ്ധത്തിലെന്ന് പ്രതിരോധ മന്ത്രി

Jaihind News Bureau
Tuesday, November 11, 2025

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇസ്ലാമാബാദില്‍ ജുഡീഷ്യല്‍ കോംപ്ലക്സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും 20-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരാണ്. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം തിരക്കേറിയ സമയത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഇത് കോടതി വളപ്പിലുണ്ടായിരുന്ന അഭിഭാഷകര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതൊരു ചാവേര്‍ ആക്രമണമായിരുന്നെന്ന് പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

പാകിസ്താന്റെ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സ്‌ഫോടനത്തിന് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തി. രാജ്യം ‘യുദ്ധാവസ്ഥയിലാണെന്ന്’ പ്രഖ്യാപിച്ചു. ചാവേര്‍ സ്‌ഫോടനത്തെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ശക്തമായി അപലപിച്ചു. ദുരിതത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പാകിസ്താനിലെ സൗത്ത് വസീറിസ്താനില്‍ തെഹ്രിക്-ഇ-താലിബാന്‍ പാകിസ്താന്‍ (ടിടിപി) നടത്തിയ ആക്രമണം പാക് സുരക്ഷാ സേന തടഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷനില്‍ രണ്ട് ടിടിപി ഭീകരരെ വധിച്ചു. എന്നാല്‍ സൈനിക സ്‌ക്കൂളിലെ ആക്രമണത്തില്‍ പ ങ്ക് ടിടിപി നിഷേധിച്ചു.

പാക് ആസ്ഥാനമായുള്ള ജയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വാത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഒരു ഭീകര മൊഡ്യൂള്‍ ഡല്‍ഹിയില്‍ തകര്‍ക്കുകയും 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്ത ദിവസമാണ് ഈ സ്‌ഫോടനം നടന്നത്.