Local Election 2025| പണി കിട്ടി ബോധിച്ചു..ഇനിയില്ല!! മേയര്‍ ആര്യ രാജേന്ദ്രനെ ഒഴിവാക്കി സിപിഎം തിരുവനന്തപുരം നഗരസഭയിലെആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

Jaihind News Bureau
Monday, November 10, 2025

നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനെ ഒഴിവാക്കി സിപിഎം തിരുവനന്തപുരം നഗരസഭയിലെആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.എല്‍ ഡി എഫി ന്റെ 93സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും ആര്യ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. കോഴിക്കോട് ആയതിനാല്‍ മേയര്‍ പങ്കെടുത്തില്ല എന്നുള്ള വിശദീകരണമാണ് സിപിഎം നേതാക്കള്‍ ഇതിന് നല്‍കിയത്. മേയര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ഇടതു ഭരണത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചു എന്ന് പല ഘട്ടത്തിലും പാര്‍ട്ടി വിലയിരുത്തിയിരുന്നു .ഇതിന്റെ ഭാഗമായാണ് മേയറെ ഒഴിവാക്കിയതെന്ന സൂചനയാണ് ഉയരുന്നത്.

മേയര്‍ ആര്യ രാജേന്ദ്രനെ ഒഴിവാക്കിക്കൊണ്ടുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, തിരുവനന്തപുരം നഗരസഭയിലെ ഇടതുഭരണത്തിന്റെ ജനവിരുദ്ധമുഖം തുറന്നുകാട്ടുന്നു. ഈ നീക്കം ഒരു സാധാരണ രാഷ്ട്രീയ തീരുമാനമല്ല, മറിച്ച്, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ച ഒരു ഭരണകൂടത്തിന്റെ പരാജയം സമ്മതിക്കുന്നതിന് തുല്യമാണ്. തിരുവനനന്തപുരം നഗരസഭയിലെ വോട്ടര്‍മാര്‍ അതീവ ഗൗരവത്തോടെയാണ് ഈ ഒഴിവാക്കലിനെ കാണുന്നത്.

ആര്യ രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായത് കേവലം ഒരു യാദൃശ്ചികതയല്ല. ‘മേയര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ഇടതു ഭരണത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചു’ എന്ന് സിപിഎം തന്നെ വിലയിരുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നത്, പാര്‍ട്ടിക്ക് പോലും പ്രതിരോധിക്കാന്‍ കഴിയാത്തവിധം ഗുരുതരമായ ആരോപണങ്ങളാണ് മേയര്‍ക്കെതിരെ ഉയര്‍ന്നത് എന്നതാണ്. കോണ്‍ഗ്രസ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ച പല കാര്യങ്ങളും ഇപ്പോള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ ഒഴിവാക്കല്‍.

തിരുവനന്തപുരം നഗരസഭയിലെ മേയര്‍ ആര്യ രാജേന്ദ്രനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ നിരവധിയാണ്. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒന്നാണ്, ജോലിക്കായി സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള കത്ത്. ഇത് കേവലം ഒരു താല്‍ക്കാലിക നിയമന വിവാദമായിരുന്നില്ല, മറിച്ച് ഭരണരംഗത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനവും സാധാരണക്കാരന്റെ അവസരങ്ങളെ തട്ടിയെടുക്കാനുള്ള ശ്രമവുമാണ് വെളിവാക്കിയത്. സ്വന്തം ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാന്‍ ഭരണത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത കോണ്‍ഗ്രസ് എന്നും എതിര്‍ത്ത് പോന്നിട്ടുള്ളതാണ്. കുളം വൃത്തിയാക്കലിന്റെ മറവിലുള്ള അഴിമതി, കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരനോടുള്ള മേയറുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം, നിയമനങ്ങളിലെ ക്രമക്കേടുകള്‍, എന്നിവയെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഒരു നഗരസഭയുടെ ഭരണം സുതാര്യവും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുമായിരിക്കണം. എന്നാല്‍, ആര്യ രാജേന്ദ്രന്റെ കാര്യത്തില്‍ ഇത് പലപ്പോഴും ഉണ്ടായില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുകയായിരുന്നു മേയര്‍.