Karur Stampede| മദ്രാസ് ഹൈക്കോടതി ഉത്തരവ്; വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ പൊലീസ്

Jaihind News Bureau
Saturday, October 4, 2025

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ പൊലീസ് നീക്കം തുടങ്ങി. സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിലാണ് കോടതിയുടെ കര്‍ശന ഇടപെടല്‍.

കരൂരില്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ടിവികെ അധ്യക്ഷന്‍ വിജയ്യുടെ കാരവാന്‍ ഉടന്‍ പിടിച്ചെടുക്കാനും, കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിജയ് തയ്യാറായില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു ഖേദപ്രകടന പോസ്റ്റ് പോലും ഇട്ടിരുന്നില്ലെന്നും ഉത്തരവില്‍ കോടതി വിമര്‍ശിച്ചു. മനുഷ്യജീവന് ടിവികെ നല്‍കുന്ന വില എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും വിജയ്യുടെ ഒളിച്ചോട്ടത്തില്‍ അപലപിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗര്‍ഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. കരൂരിലെ ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനും ലോക്കല്‍ പോലീസിന്റെ കൈവശമുള്ള എല്ലാ രേഖകളും പ്രത്യേക സംഘത്തിന് കൈമാറാനും മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.