കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉപയോഗിക്കാത്ത കെട്ടിടം എന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനമാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം. കേവലം പി.ആര്‍ വര്‍ക്ക് മാത്രമാണ് മന്ത്രി നടത്തുന്നത്. ആരോഗ്യ രംഗം അലങ്കോലമാക്കിയ മന്ത്രി ദയനീയമായ അവസ്ഥയില്‍ ആരോഗ്യ രംഗത്തെ എത്തിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയും മന്ത്രി വി എന്‍ വാസവനും രാജിവച്ച് പോകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്. കെട്ടിടത്തിനുണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാന്‍ ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. കെട്ടിടം തകര്‍ന്നു വീണതില്‍ ആരുടെയും ജീവന്‍ പൊലിയാഞ്ഞതു കൊണ്ട് പാര്‍ട്ടിക്ക് ചുളുവില്‍ ഒരു രക്തസാക്ഷിയെ നഷ്ടമായി എന്ന് സാരം. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.