MS DHONI| ‘ക്യാപ്റ്റന്‍ കൂള്‍’ ഇനി ധോണിയുടെ സ്വന്തം ട്രേഡ്മാര്‍ക്ക്; അപേക്ഷയ്ക്ക് അംഗീകാരം

Jaihind News Bureau
Monday, June 30, 2025

ന്യൂഡല്‍ഹി : ക്രിക്കറ്റ് ആരാധകര്‍ സ്നേഹത്തോടെ ചാര്‍ത്തി നല്‍കിയ ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിളിപ്പേര് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നിയമപരമായി സ്വന്തമാകുന്നു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ അക്ഷോഭ്യവും ശാന്തവുമായ നേതൃത്വ ശൈലിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ പേരിന് ധോണി ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി. കായിക പരിശീലനം, കോച്ചിംഗ് സേവനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയില്‍ ഈ പേര് ഉപയോഗിക്കുന്നതിനുള്ള നിയമപരമായ അവകാശം നേടുന്നതിനായാണ് ധോണി ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ചത്.

ധോണിയുടെ അപേക്ഷ ട്രേഡ്മാര്‍ക്ക് രജിസ്ട്രി പോര്‍ട്ടല്‍ അംഗീകരിക്കുകയും പരസ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2025 ജൂണ്‍ 16-ന് ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ഈ വ്യാപാരമുദ്ര പ്രസിദ്ധീകരിച്ചു.

എന്നാല്‍, ഈ നേട്ടത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് ധോണിയുടെ അഭിഭാഷക അഡ്വ. മാന്‍സി അഗര്‍വാള്‍ വ്യക്തമാക്കി. ധോണിയുടെ ടീം ആദ്യമായി അപേക്ഷ നല്‍കിയപ്പോള്‍, ട്രേഡ്മാര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 11(1) പ്രകാരം രജിസ്ട്രി ഒരു തടസ്സവാദം ഉന്നയിച്ചിരുന്നു. നിലവില്‍ സമാനമായ മറ്റൊരു വ്യാപാരമുദ്ര ഉള്ളതിനാല്‍ ഇത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു രജിസ്ട്രിയുടെ ആശങ്ക. ഇതിനെതിരെ ധോണിയുടെ നിയമസംഘം ശക്തമായി വാദിച്ചു. ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന പേരിന് ധോണിയുമായി വ്യക്തമായ ഒരു ബന്ധമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഈ പേരില്‍ ധോണിയെ വിശേഷിപ്പിക്കുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയെന്നും അവര്‍ വാദിച്ചു. കായികം, വിനോദം തുടങ്ങിയ സേവനങ്ങള്‍ക്കായി ഈ പേര് ഉപയോഗിക്കുമ്പോള്‍ ആശയക്കുഴപ്പത്തിന് സാധ്യതയില്ലെന്നും അഡ്വ. മാന്‍സി അഗര്‍വാള്‍ വിശദീകരിച്ചു.

ഈ വാദം അംഗീകരിച്ച രജിസ്ട്രി, ‘ക്യാപ്റ്റന്‍ കൂള്‍’ എന്നത് വെറുമൊരു വിളിപ്പേരിനപ്പുറം ധോണിയുടെ പ്രശസ്തി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമാണെന്ന് വിലയിരുത്തി.