AK ANTONY| ‘നിയമസഭയിലേക്ക് ആര്യാടന്‍ തിരിച്ചുവന്നത് പോലെ’; എ.കെ ആന്‍റണിയുടെ അനുഗ്രഹം വാങ്ങാനെത്തി ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Friday, June 27, 2025

നിയമസഭയിലേക്ക് ആര്യാടന്‍ മുഹമ്മദ് തിരിച്ചുവന്നത് പോലെ തോന്നുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. സത്യപ്രതിജ്ഞയ്ക്കു മുന്‍പ് വീട്ടിലെത്തിയ ആര്യാടന്‍ ഷൗക്കത്തിനോടാണ് പിതാവിന്റെ സുഹൃത്ത്കൂടിയായ എ.കെ ആന്റണിയുടെ മനസ് തുറന്നുള്ള അനുഗ്രഹം.
ഷൗക്കത്തിന് ഷാള്‍ അണിയിക്കുമ്പോള്‍ ജൂനിയര്‍ ആര്യാടന് എന്റെ വക എന്നാണ് ആന്റണി പറഞ്ഞത്. ആര്യാടനെപ്പോലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന ഉപദേശവും നല്‍കി. എനിക്ക് ഏറ്റവും കൂടുതല്‍ ഭക്ഷണം തന്നത് ആര്യാടന്‍ മുഹമ്മദിന്റെ ഭാര്യയാണ്. പിന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും. തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു ആര്യാടന്‍ മുഹമ്മദെന്നും അനുസ്മരിച്ചു. കോണ്‍ഗ്രസ്സില്‍ നല്ല കെട്ടുറപ്പുണ്ട്. ഈ കെട്ടുറപ്പ് തുടര്‍ന്നാല്‍ മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും 2026 ല്‍ നേടാനാകും. ഈ ടീം സ്പിരിറ്റ് നിലനിര്‍ത്തണം. നിലമ്പൂരിലെ ക്രെഡിറ്റ് ജനങ്ങള്‍ക്കാണ്. ജനവിരുദ്ധ സര്‍ക്കാരിനെതിരെ ജനം വോട്ട് ചെയ്തുവെന്നും എ. കെ ആന്റണി.

രണ്ടാമത്തെ ക്രെഡിറ്റ് യുഡിഎഫിനും കോണ്‍ഗ്രസിനുമുള്ളതാണ്. കോണ്‍ഗ്രസ് – ലീഗ് ഐക്യത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഒരു കുടുംബം പോലെ പ്രവര്‍ത്തിച്ചു. പ്രശ്നങ്ങള്‍ മറന്നു അധ്വാനിച്ചു. കെ.കരുണാകരന്‍ ഗ്രൂപ്പിനെ പറ്റി പറഞ്ഞത് പോലെ ഒരു പ്രശ്നം വന്നാല്‍ കൊല്ലനും കൊല്ലത്തിയും ഒന്നാകും. അത് പോലെയാണ് ഞങ്ങളും ഒരു കുടുംബമാണെന്നും എ. കെ ആന്റണി പ്രതികരിച്ചു.