Jairam Ramesh| ഇന്ത്യയുമായി ‘വലിയ കരാര്‍’ എന്ന് യുഎസ്; സുപ്രധാന തീരുമാനങ്ങള്‍ വൈറ്റ് ഹൗസില്‍ നിന്നറിയേണ്ട ഗതികേടെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Friday, June 27, 2025

ന്യൂഡല്‍ഹി: ഇന്ത്യയുമായി ഒരു ‘വളരെ വലിയ ഇടപാട്’ നടക്കുന്നുണ്ടെന്ന അമേരിക്കന്‍ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തിന് നിര്‍ണായകമായ തീരുമാനങ്ങള്‍ പോലും വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ നിന്നാണ് അറിയേണ്ടി വരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമായത് ഈ കരാറാണെന്നും അദ്ദേഹം ആരോപിച്ചു.

‘അതൊരു ‘വളരെ വലിയ ഇടപാട്’ ആണെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അങ്ങനെയാവുന്നതാണ് നല്ലത്, കാരണം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാതിവഴിയില്‍ നിര്‍ത്താന്‍ കാരണമായത് അതാണ്,’ ജയറാം രമേശ് എക്സില്‍ കുറിച്ചു. ‘ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത് പോലെ, ഇന്ത്യയെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ പോലും വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് നാം അറിയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തിനായി രാഗേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വ്യാഴാഴ്ച വാഷിംഗ്ടണില്‍ എത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെയും ജയറാം രമേശിന്റെയും പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. കരാറിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്നാണ് അറിയുന്നത്. ജൂലൈ 9-ന് മുമ്പ് കരാര്‍ അന്തിമമാക്കാനാണ് ശ്രമം. ഏപ്രില്‍ 2-ന് അമേരിക്ക പ്രഖ്യാപിച്ച ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ക്ക് ജൂലൈ 9 വരെ ട്രംപ് ഭരണകൂടം താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്.

ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങള്‍

കാര്‍ഷിക, ക്ഷീര മേഖലകളില്‍ അമേരിക്കയ്ക്ക് തീരുവ ഇളവുകള്‍ നല്‍കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഇന്ത്യ ഇതുവരെ ഒപ്പുവെച്ച ഒരു സ്വതന്ത്ര വ്യാപാര കരാറിലും ക്ഷീരമേഖല പൂര്‍ണ്ണമായി തുറന്നുകൊടുത്തിട്ടില്ല.

അതേസമയം, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍ (പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍), വൈന്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ക്ഷീരോല്‍പ്പന്നങ്ങള്‍, ആപ്പിള്‍, മരങ്ങളില്‍ കായ്ക്കുന്ന പരിപ്പുകള്‍, ജനിതകമാറ്റം വരുത്തിയ വിളകള്‍ തുടങ്ങിയവയ്ക്ക് തീരുവ ഇളവ് വേണമെന്നാണ് അമേരിക്കയുടെ ആവശ്യം.

എന്നാല്‍, തുണിത്തരങ്ങള്‍, രത്നം-ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, ചെമ്മീന്‍, എണ്ണക്കുരുക്കള്‍, മുന്തിരി, വാഴപ്പഴം തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള മേഖലകള്‍ക്ക് തീരുവ ഇളവ് ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.