SHUBANSHU SHUKLA| ചരിത്രം പിറന്നു; ആക്‌സിയം 4 ദൗത്യം ഡോക്കിംഗ് പൂര്‍ത്തിയാക്കി

Jaihind News Bureau
Thursday, June 26, 2025

ആക്‌സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയവുമായി ഡോക്കിംഗ് നടത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തിന് സമീപം, വേ പോയിന്റിന് അരികിലെത്തുകയായിരുന്നു. 28 മണിക്കൂറിലേറെ സഞ്ചരിച്ച സംഘം ഇന്നലെ ഉച്ചയ്ക്ക 12.01 നായിരുന്നു കെന്നഡി സ്‌പേസ് സെന്റില്‍ നിന്ന് പുറപ്പെട്ടത്. ഇന്ത്യയില്‍ നിന്നും ശുഭാംശു ശുക്ലയുള്‍പ്പെടെ 4 പേരാണ് ദൗത്യത്തിലെ മറ്റംഗങ്ങള്‍.

നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഭാരതീയന്‍ വീണ്ടും ബഹിരാകാശത്തേക്ക് പോകുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയാണ് നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01 ന് നടന്നിരുന്നു.

കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്‌സിയം ലക്ഷ്യമിടുന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. എല്ലാവരും കഴിഞ്ഞ മേയ് 25 മുതല്‍ ക്വാറന്റീനിലായിരുന്നു.

മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി. പുതിയ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശപേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും.

ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ നാസ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയറക്ടറുമായ പെഗി വിറ്റ്സണാണ്. ശുക്ല പൈലറ്റിന്റെ റോള്‍ ഏറ്റെടുക്കും, രണ്ട് മിഷന്‍ സ്‌പെഷലിസ്റ്റുകള്‍ പോളണ്ടില്‍ നിന്നുള്ള സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നെവ്സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവുമാണ്.

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരില്‍ ഒരാള്‍ ശുഭാംശുവാണ്.