IRAN-ISRAEL| പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്; പരസ്പരം ആക്രമിക്കാതെ ഇസ്രായേലും ഇറാനും; ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു

Jaihind News Bureau
Wednesday, June 25, 2025

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാന്‍ വ്യോമപാത ഉടന്‍ തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇറാന്‍ വ്യോമപാത തുറക്കുന്നത്. ഖത്തറില്‍ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങള്‍ വിലയിരുത്തി.

12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനില്‍ വന്‍ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖമേനിയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി. ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേ സമയം ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനില്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉണ്ടായ നിര്‍ണായക ഘട്ടത്തില്‍ നമ്മള്‍ ഒരു സിംഹത്തെ പോലെ ഉയര്‍ന്നെണീറ്റു. നമ്മുടെ ഗര്‍ജ്ജനം ടെഹ്‌റാനെ പിടിച്ചു കുലുക്കി. വൈറ്റ്ഹൗസില്‍ ഇതുവരെ, ട്രംപിനോളം നല്ലൊരു സുഹൃത്ത് തനിക്ക് വേറെ ഉണ്ടായിട്ടില്ല. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാന്‍ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കയ്ക്കും നന്ദിയെന്ന് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇറാനുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി. വ്യോമപാത അടച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ച് തുടങ്ങിയെങ്കിലും അപ്രതീക്ഷിത തടസ്സങ്ങള്‍ 2 ദിവസത്തേക്ക് കൂടി തുടരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.