OPERATION SINDHU| ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ഇന്ത്യയിലേക്ക്

Jaihind News Bureau
Tuesday, June 24, 2025

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍നിന്ന് കൂടുതല്‍ മലയാളികള്‍ ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് 14 മലയാളികളടങ്ങിയ സംഘം ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. യാത്രാ സംഘത്തിലെ 12 പേരും വിദ്യാര്‍ത്ഥികളാണ്.

കെര്‍മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ മലപ്പുറം പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ സ്വദേശികളായ ആശിഫ, മുഫ് ലിഹ, ആയിഷ ഫെബിന്‍, ഫര്‍സാന കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ഫാത്തിമ ഫിദ കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മുഹമ്മദ് ഷഹബാസ് നായന്മാര്‍ മൂല സ്വദേശി നസ്രാ ഫാത്തിമ, കാസര്‍കോട് നായന്മാര്‍ മൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ എന്നിവര്‍ ഉള്‍പ്പെടെ 14 മലയാളികളുടെ
സംഘം ആണ് ദില്ലി വിമാനത്താവളത്തിലെത്തിയത്. വിവിധ വിമാനങ്ങളിലായി ഇവര്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടു. തുശൂര്‍ സ്വദേശി യൂസഫലി റാഹിം മരയ്ക്കാര്‍ അലിയും പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തില്‍ ദില്ലിയിലെത്തി. ഇരുവരും ഇറാനില്‍ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങി.

അതേസമയം, ഇസ്രയേലില്‍ നിന്ന് ഒഴിപ്പിച്ചവരുമായി ഡല്‍ഹിയിലേക്ക് വരാനിരുന്ന വിമാനം ഇതുവരെ എത്തിയിട്ടില്ല. ഖത്തര്‍ വ്യോമ പാത അടച്ചതിനാലാണ് വിമാനം വൈകുന്നത്. ജോര്‍ദാനിലെ അമനില്‍ നിന്നും വരുന്ന വിമാനത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ 161 പേരാനുള്ളത്. പുതിയ അറിയിപ്പ് പ്രകാരം രാവിലെ എട്ടോടെ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. ഇന്നലെ രാത്രി 11.30ന് എത്തേണ്ട മൂന്ന് വിമാനങ്ങളാണ് വൈകുന്നത്. ഒരു വിമാനം രാവിലെ എട്ടിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും രാവിലെ 8.45നും 11.30നും പാലം വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങളുമെത്തും.