രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഒരു മണ്ഡലത്തില്‍ മാത്രം. നിലമ്പൂരിനെ കൂടാതെ പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ വിസവദര്‍, കാഡി, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ കാഡിയില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. വിസവദര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎപിയോട് തോറ്റു. പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ഗുജറാത്തിലെ വിസവദറിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി ആശ്വാസ ജയം നേടി. പശ്ചിമ ബംഗാളിലെ കാളിഗഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. നിലമ്പൂരില്‍ കോണ്‍ഗ്രസും വിജയിച്ചു.
പഞ്ചാബ്
മുന്‍ രാജ്യസഭാ എംപിയും വ്യവസായിയുമായ ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റ് സീറ്റ് നിലനിര്‍ത്തി. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അറോറ വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഭരത് ഭൂഷണ്‍ ആഷു ആണ് രണ്ടാം സ്ഥാനത്ത്. ജനുവരിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എ ഗുര്‍പ്രീത് ബസ്സി ഗോഗി സ്വയം വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്ത്
ഗുജറാത്തിലെ വിസാവദറില്‍ ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കിരിത് പട്ടേലിനെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. 75,942 വോട്ടുകള്‍ നേടിയ ഇറ്റാലിയ, ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തില്‍ 17,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കാഡിയില്‍, ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ 39,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി എംഎല്‍എ കര്‍സന്‍ സോളങ്കിയുടെ മരണത്തെത്തുടര്‍ന്ന് ഫെബ്രുവരി മുതല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ബംഗാള്‍
നാദിയ ജില്ലയില്‍ ഉള്‍പ്പെടുന്ന ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അലിഫ അഹമ്മദ് 50,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഫെബ്രുവരിയില്‍ അലിഫയുടെ പിതാവും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ നസിറുദ്ദീന്‍ അഹമ്മദ് മരിച്ചതിനെത്തുടര്‍ന്നാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.