RED ARMY| ‘നന്ദി ഉണ്ട് മാഷേ’: എം വി ഗോവിന്ദന് റെഡ് ആര്‍മിയുടെ പരോക്ഷ വിമര്‍ശനം

Jaihind News Bureau
Monday, June 23, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനം നേരിടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘റെഡ് ആര്‍മി’ യുടെ ഫെയ്സ്ബുക്ക് പേജാണ് എം വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ ‘നന്ദി ഉണ്ട് മാഷേ’ എന്നാണ് എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ ‘റെഡ് ആര്‍മി’ വിമര്‍ശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പിന്തുണ പരാമര്‍ശത്തിലാണ് ‘റെഡ് ആര്‍മി’യുടെ പരോക്ഷവിമര്‍ശനം. ‘നന്ദി ഉണ്ട് മാഷേ’ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പാര്‍ട്ടിക്കകത്തു നിന്നു പോലും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിവാദ പ്രസ്താവന.

വിവാദം കത്തിപ്പടര്‍ന്നതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കാന്‍ ശ്രമിച്ചെന്നും ചരിത്രത്തെ ചരിത്രമായി കാണണമെന്നും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ സിപിഎം ജനതാ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയിലായിരുന്നു, ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല,’ അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഈ വിശദീകരണം വിവാദം തണുപ്പിക്കുന്നതിന് പകരം കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നിരുന്നാലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ഗോവിന്ദന്റെ പരാമര്‍ശം സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്.