നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ മൂന്നാം ഉപതെരഞ്ഞെടുപ്പിന്റെ ഫലമാണ് നാളെ പുറത്ത് വരാനിരിക്കുന്നത്. മുൻ ഉപതെരഞ്ഞെടുപ്പുകളിൽ യു ഡി എഫും- എൽ ഡി എഫും ഒരോ തവണ വിജയിച്ചു എന്നത് നിലമ്പൂരിന്റെ ചരിത്രമെങ്കിലും പൊതുതെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ തവണ കോൺഗ്രസിനെ വിജയിപ്പിച്ചതും മണ്ഡലത്തിൻ്റെ ചരിത്രമാണ്.
കഴിഞ്ഞ 60 വർഷത്തെ നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 17 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. 17 എണ്ണത്തിൽ ഇപ്പോഴത്തേത് ഉൾപ്പെടെ 3 എണ്ണം ഉപതിരഞ്ഞെടുപ്പുകളാണ്. ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷത്തെ ഇടവേളയായിരുന്നുവെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പ് നടന്നത്, ഏകദേശം 45 വർഷത്തിന് ശേഷമാണ്. കേരള രാഷ്ട്രീയത്തിൽ നിലമ്പൂർ മണ്ഡലം പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. മുമ്പ് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ വളരെയധികം പ്രത്യേകതൾ ഉണ്ടായിരുന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1970ൽ നിലമ്പൂരിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ CPMന് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. കോൺഗ്രസ് സ്ഥാനാർത്ഥി എം പി ഗംഗാധരൻ വിജയിച്ചു. രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ് 10 വർഷത്തിന് ശേഷം 1980 ലായിരുന്നു. 80 ൽ ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച കോൺഗ്രസ് ( യു) സ്ഥാനാർത്ഥി സി ഹരിദാസ് ജയിച്ചു. എന്നാൽ, ആദ്യ നായനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടന് വേണ്ടി ഹരിദാസ് സ്ഥാനമൊഴിഞ്ഞു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിന്റെ ചരിത്രത്തിൽ അതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇങ്ങനെ, ചരിത്രത്തിൽ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാണ് ഇതിന് മുൻപ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. പിന്നീട് 1987 ൽ ആര്യാടൻ മുഹമ്മദ് തുടങ്ങിയ വിജയയാത്ര 2011 വരെയുള്ള ആറ് തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചു. 2001 ൽ കോൺഗ്രസ് നൂറ് സീറ്റോടെ അധികാരത്തിലെത്തിയപ്പോഴാണ് നിലമ്പൂരിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ടായത്. അന്ന് ആര്യാടൻ മുഹമ്മദിന് 21,620 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.