KERALA GOVERNMENT| ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍: പാലിക്കാത്ത വാഗ്ദാനം ധനമന്ത്രിയുടെ വെറും ഇലക്ഷന്‍ സ്റ്റണ്ട്

Jaihind News Bureau
Friday, June 20, 2025

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെ വീണ്ടും നിരാശയിലാക്കുകയാണ് പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും ഇലക്ഷന്‍ സ്റ്റണ്ടെന്ന് വ്യക്തമാവുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ജൂണ്‍ 20 ന് പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, മൂന്ന് ദിവസം മുന്‍പാണ് ധനമന്ത്രി പെന്‍ഷന്‍ വിതരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനം മാത്രമായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ ശരിയാവുകയാണ്. വോട്ടെടുപ്പ് കഴിഞ്ഞ് പോളിങ് ശതമാനം പുറത്തുവന്നിട്ടും പെന്‍ഷന്‍ വിതരണത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ധനമന്ത്രി ബാലഗോപാല്‍ ഫെയ്സ്ബുക്കിലൂടെയാണ് 20 ന് അതായത് ഇന്ന് ക്ഷേമപെന്‍ഷന്‍ വിതരണം നടക്കുമെന്ന കാര്യം അറിയിച്ചത്. പെന്‍ഷനാവശ്യമായ പണം കണ്ടെത്താന്‍ ധനവകുപ്പിന് കഴിയാത്തതാണ് വിതരണം അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്നാണ് വിവരം. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 950 കോടി രൂപയാണ് വേണ്ടി വരുന്നത്. ധനമന്ത്രി പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനം മാത്രമായിരുന്നു എന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാവുകയാണ്.

വോട്ടെടുപ്പ് കഴിഞ്ഞതോടെ പെന്‍ഷന്‍ വിതരണത്തില്‍ തീരുമാനമാകാത്തത് ഗുണഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുന്‍പ്, ജൂണ്‍ 16-ന്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി കുറിച്ചിരുന്നു. എന്നാല്‍, കോടികളുടെ കണക്കുകള്‍ നിരത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നാല് ദിവസത്തിനകം, ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള പണമില്ലാതെ വിതരണം മുടങ്ങുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദിവസേനയുള്ള ചെലവുകള്‍ക്ക് പോലും ഈ പെന്‍ഷന്‍ തുകയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് വയോധികരും അവശതയനുഭവിക്കുന്നവരുമാണ് സര്‍ക്കാര്‍ ഉത്തരവിനായി ഇനിയും കാത്തിരിക്കേണ്ടി വരുന്നത്.